ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി രത്തൻ ഖേൽക്കർ ഐഎഎസിനെ നിയമിച്ചതിനെതിരെ വിമർശനവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ പി. രാജീവ് രംഗത്ത്. കേരളത്തിൽ ചീഫ് ഇലക്ട്രൽ ഓഫീസറായിരുന്ന ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയതിൽ കോൺഗ്രസ് കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബംഗാളിൽ ചീഫ് ഇലക്ട്രൽ ഓഫീസറായിരുന്ന വ്യക്തിയെ ചീഫ് സെക്രട്ടറിയാക്കിയതിനെതിരെ രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ച സാഹചര്യത്തിലാണ് കേരളത്തിലെ നിയമനമെന്നും പി. രാജീവ് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട സുപ്രധാന സ്ഥാനത്ത് ഉണ്ടായിരുന്ന ഉദ്യോഗസ്ഥനെ കൂളിംഗ് പിരീഡ് പോലും പാലിക്കാതെ നിയമിച്ചതിൽ ഗുരുതരമായ ആശങ്കകളുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ബംഗാളിൽ ഇത്തരം നിയമനങ്ങളെ ചോദ്യം ചെയ്യുന്ന കോൺഗ്രസ് കേരളത്തിലെ സംഭവത്തിൽ എന്തുകൊണ്ട് മൗനം പാലിക്കുന്നു എന്ന് വ്യക്തമാക്കണം. രാഹുൽ ഗാന്ധിയും കോൺഗ്രസിന്റെ അഖിലേന്ത്യ നേതൃത്വവും വിഷയത്തിൽ നിലപാട് അറിയിക്കണം, എന്നാണ് പി. രാജീവ് ആവശ്യപ്പെട്ടത്.
അതേസമയം, രത്തൻ ഖേൽക്കറുടെ നിയമനത്തെ ചുറ്റിപ്പറ്റി സാമൂഹിക മാധ്യമങ്ങളിലും വിവാദം ശക്തമായിട്ടുണ്ട്. ഇടത് അനുകൂലികളായ നിരവധി പേർ യുഡിഎഫിന് അനുകൂലമായ തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് പിന്നാലെ ഉണ്ടായ “ഉപകാര സ്മരണം” ആണിതെന്നാണ് ആരോപിക്കുന്നത്. ബിജെപിയുമായുള്ള പുതിയ ധാരണയുടെ ഭാഗമായാണ് നിയമനം എന്ന തരത്തിലുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്.
തിരഞ്ഞെടുപ്പ് നിയന്ത്രിച്ച വ്യക്തിയെ ഉടൻ രാഷ്ട്രീയ നേതാവിന്റെ സെക്രട്ടറിയാക്കുന്നത് നിഷ്കളങ്കമായ കാര്യമല്ല, സതീശന്റെ കൃത്യമായ തെരഞ്ഞെടുപ്പ് പ്രവചനങ്ങൾക്ക് പിന്നിൽ ഇതാണോ? തുടങ്ങിയ ചോദ്യങ്ങളാണ് സമൂഹമാധ്യമ പോസ്റ്റുകളിൽ ഉയരുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരു കത്തിൽ ബിജെപിയുടെ സീൽ വന്നതായി ആരോപിക്കുന്ന വിഷയവും ചിലർ ചർച്ച ചെയ്യുന്നു.
എന്നാൽ, ഈ ആരോപണങ്ങളെല്ലാം കോൺഗ്രസ് തള്ളിക്കളഞ്ഞു. നിയമനം ഭരണപരമായ നടപടിക്രമങ്ങൾ പാലിച്ചാണ് നടന്നതെന്നും രാഷ്ട്രീയ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നുമാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം.






