ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടും സ്ഥാപകൻ അഭിജീതിന്റെ വ്യക്തിഗത അക്കൗണ്ടും ഹാക്ക് ചെയ്തതായി റിപ്പോർട്ട്. അഭിജീത് തന്നെയാണ് ഇക്കാര്യം എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചത്. 21.9 മില്യൺ ഫോളോവേഴ്സുള്ള സിജെപിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ലക്ഷ്യമിട്ടാണ് സൈബർ ആക്രമണം നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇൻസ്റ്റാഗ്രാം പേജ് പൂട്ടപ്പെടാൻ സാധ്യതയുണ്ടെന്ന ആശങ്ക അഭിജീത് നേരത്തെ തന്നെ പങ്കുവെച്ചിരുന്നു. ഇതിനുമുമ്പ് സിജെപിയുടെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ നിരോധിക്കപ്പെട്ടതും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
ഇതിനിടെ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സിജെപി ആരംഭിച്ച ഓൺലൈൻ ക്യാമ്പയിന് വൻ പിന്തുണ ലഭിക്കുകയാണ്. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ക്യാമ്പയിൻ ആരംഭിച്ചത്. വിദ്യാഭ്യാസ സംവിധാനത്തെ തകർത്തു. ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളിൽ നിന്ന് ചോദ്യപേപ്പർ ചോർച്ച മൂലം ഭാവി നഷ്ടപ്പെട്ട കുട്ടികളുവരെ ഈ പരാജയത്തിന്റെ ഇരകളാണ് എന്ന കുറിപ്പോടെയാണ് ഒപ്പുശേഖരണം ആരംഭിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് തുടങ്ങിയ ക്യാമ്പയിനിൽ ഇതിനോടകം 5.48 ലക്ഷം പേരാണ് പിന്തുണ അറിയിച്ച് ഒപ്പുവെച്ചത്. സാമൂഹ്യമാധ്യമങ്ങളിൽ വലിയ പ്രതികരണമാണ് ക്യാമ്പയിന് ലഭിക്കുന്നത്.
അതേസമയം, സിജെപി യാതൊരു പ്രതിഷേധത്തിനും ആഹ്വാനം ചെയ്തിട്ടില്ലെന്ന് സ്ഥാപകൻ അഭിജീത് ദീപ്കെ വ്യക്തമാക്കി. “നമ്മുടെ പോരാട്ടം ഇല്ലാതാക്കാൻ ചിലർ കാത്തിരിക്കുകയാണ്” എന്ന കുറിപ്പോടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
ബെംഗളൂരുവിൽ മനുഷ്യച്ചങ്ങല സംഘടിപ്പിക്കാൻ സിജെപി ആഹ്വാനം ചെയ്തെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് വിശദീകരണം. ഞായറാഴ്ച ബെംഗളൂരു ടൗൺ ഹാളിന് മുന്നിൽ മനുഷ്യച്ചങ്ങല സംഘടിപ്പിക്കുമെന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതിന് പിന്നാലെ, സിജെപിയുടെ സോഷ്യൽ മീഡിയ പ്രചാരണം പിന്തുടരരുതെന്നും ഹൈക്കോടതി നിർദേശപ്രകാരം ബെംഗളൂരു നഗരത്തിൽ പ്രതിഷേധ പരിപാടികൾക്ക് അനുമതിയില്ലെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.






