വാഷിംഗ്ടൺ: എബോള രോഗബാധയുടെ പശ്ചാത്തലത്തിൽ ആഫ്രിക്കൻ രാജ്യമായ കോംഗോയുടെ ദേശീയ ഫുട്ബോൾ ടീമിന് കർശനമായ ആരോഗ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അമേരിക്ക. ഇതോടെ 2026 ഫിഫ ലോകകപ്പിനായുള്ള ടീമിന്റെ ഒരുക്കങ്ങൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
വൈറ്റ് ഹൗസ് ടാസ്ക് ഫോഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ ആൻഡ്രൂ ജൂലിയാനി അറിയിച്ചതനുസരിച്ച്, കോംഗോ ടീമംഗങ്ങൾ അമേരിക്കയിൽ പ്രവേശിക്കുന്നതിന് മുൻപ് 21 ദിവസത്തെ കർശന ഐസൊലേഷൻ ബബിളിൽ കഴിയണം. ഈ നിബന്ധന പാലിക്കാത്ത പക്ഷം ടീമിന് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജൂൺ 11ന് ഹൂസ്റ്റണിൽ എത്തുന്നതിന് മുൻപ് കോംഗോ ടീം 21 ദിവസത്തെ ഐസൊലേഷൻ നിർബന്ധമായും പാലിക്കണം. നിബന്ധന ലംഘിച്ചാൽ പ്രവേശനം അനുവദിക്കില്ലെന്ന് കോംഗോ സർക്കാരിനെയും അറിയിച്ചിട്ടുണ്ട്, എന്ന് ജൂലിയാനി വ്യക്തമാക്കിയത്.
ഈ മാസം ആദ്യം കോംഗോയിൽ അപൂർവ എബോള വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. റിപ്പോർട്ടുകൾ പ്രകാരം 600-ഓളം പേർക്ക് രോഗം സംശയിക്കുന്നതായും 130-ലധികം പേർ മരിച്ചതായും വിവരമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് യുഎസ് ഭരണകൂടം കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
ജൂൺ 17ന് ഹൂസ്റ്റണിൽ പോർച്ചുഗലിനെതിരെയാണ് ആദ്യ മത്സരം. തുടർന്ന് ജൂൺ 23ന് ഗ്വാഡലഹാരയിൽ കൊളംബിയയെയും, ജൂൺ 27ന് അറ്റ്ലാന്റയിൽ ഉസ്ബെക്കിസ്ഥാനെയും അവർ നേരിടും.
ആരോഗ്യ ഭീഷണിയെ തുടർന്ന് കോംഗോ ടീം നേരത്തെ തന്നെ സ്വന്തം രാജ്യത്തെ പരിശീലന ക്യാമ്പ് മാറ്റിയിരുന്നു. കിൻഷാസയിലെ ക്യാമ്പ് റദ്ദാക്കി ബെൽജിയത്തിലാണ് നിലവിൽ പരിശീലനം നടത്തുന്നത്. പുതിയ ആരോഗ്യ നിയന്ത്രണങ്ങൾ ടീമിന്റെ പരിശീലനവും സൗഹൃദ മത്സരങ്ങളും ബാധിക്കുമോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല.






