ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ കോക്ക്റോച്ച് ജനത പാർട്ടി (CJP) സോഷ്യൽ മീഡിയ വഴി ശക്തമായ പ്രചാരണം ആരംഭിക്കുന്നു. ചോദ്യപേപ്പർ ചോർച്ച, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് വിമർശനം ശക്തമാക്കുന്നത്.
പാർട്ടി പുറത്തിറക്കിയ ലഘുലേഖയിൽ, യുവാക്കളുടെ ശബ്ദം അടിച്ചമർത്തപ്പെടുകയാണെന്നും സർക്കാരിന്റെ നിലപാടിനെതിരെ ശക്തമായ പ്രതികരണം ഉണ്ടാകുമെന്നും പറയുന്നു. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിശബ്ദമാക്കാൻ ശ്രമങ്ങൾ നടന്നുവെന്നും ലഘുലേഖയിൽ ആരോപിക്കുന്നു. സ്വതന്ത്ര യുവജന പ്രക്ഷോഭത്തിന് രൂപം നൽകാൻ ആലോചിക്കുന്നതായും, പിന്തുണ നൽകുന്നവരുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാകും മുന്നോട്ടുപോകുകയെന്നും വ്യക്തമാക്കുന്നു.
അതേസമയം, പാർട്ടിയുമായി ബന്ധപ്പെട്ട ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഹർജിയെ വികാരപരമായി കാണേണ്ടതില്ലെന്നും യഥാസമയം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. പാർട്ടിക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിരുന്നു.






