തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ സംഘർഷത്തിൽ എസ്‌എഫ്‌ഐ നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ പൊലീസ് കേസെടുത്തു. എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെ പത്ത് പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ശിവപ്രസാദ്, ആദർശ്, നന്ദൻ, സംഗീത്, ആദിത്യ ശങ്കർ, വി.എസ്. അനന്ദു, ആഷിഖ്, സന്ദീപ്, ശ്രീജിത, മനീഷ് എന്നിവരെയാണ് പ്രതിചേർത്തത്. പൊതുമുതൽ നശിപ്പിച്ച് 30,000 രൂപയുടെ നഷ്ടം വരുത്തിയതായും പൊലീസിനെ ആക്രമിച്ചതായും എഫ്‌ഐആറിൽ വ്യക്തമാക്കുന്നു.
അതേസമയം, കണ്ടാലറിയാവുന്ന കെഎസ്‌യു പ്രവർത്തകർക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കെഎസ്‌യു പ്രവർത്തകർക്ക് നേരെ എസ്‌എഫ്‌ഐ പ്രവർത്തകർ കല്ലെറിഞ്ഞതായും, സംഘർഷത്തിനിടെ മണ്ണന്തല എസ്‌എച്ച്ഒയുടെ കൈയ്ക്ക് പൊട്ടലേറ്റതായും പൊലീസ് വ്യക്തമാക്കി. പൊലീസിനെ ആക്രമിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനുമായി രണ്ട് എഫ്‌ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് മലപ്പുറത്തും തൃശൂരിലും എസ്‌എഫ്‌ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധങ്ങൾ സംഘർഷത്തിലേക്ക് നീങ്ങി. ഇരിടത്തും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
കേരള സർവകലാശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് ഇന്നലെ രാത്രി എസ്‌എഫ്‌ഐ–കെഎസ്‌യു സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. സർവകലാശാല ആസ്ഥാനത്തിന് മുന്നിൽ ആരംഭിച്ച സംഘർഷം പാളയം പ്രധാന റോഡിലേക്കും വ്യാപിച്ചു. തുടർന്ന് എസ്‌എഫ്‌ഐ പ്രവർത്തകരും പൊലീസും തമ്മിലും ഏറ്റുമുട്ടലുണ്ടായി. ജലപീരങ്കി പ്രയോഗിച്ചതിന് പിന്നാലെ പൊലീസ് ലാത്തിച്ചാർജ് നടത്തി. നാല് തവണ കണ്ണീർവാതകവും പ്രയോഗിച്ചു.
വോട്ടെണ്ണലിനിടെ മുദ്രാവാക്യം വിളികളുമായി നിലയുറപ്പിച്ചിരുന്ന പ്രവർത്തകർ, സെനറ്റ് വോട്ടെണ്ണൽ പൂർത്തിയായതിന് പിന്നാലെ ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തിൽ പ്രതികരിച്ച എ.എ. റഹീം, സംഘർഷത്തിന് കെഎസ്‌യുവിനൊപ്പം പൊലീസിനും ഉത്തരവാദിത്തമുണ്ടെന്ന് ആരോപിച്ചു. പൊലീസ് ഏകപക്ഷീയമായി ലാത്തിച്ചാർജ് നടത്തിയെന്നും, കൂടുതൽ സീറ്റുകളിൽ എസ്‌എഫ്‌ഐ വിജയിച്ചതിനെ തുടർന്ന് കെഎസ്‌യു പ്രവർത്തകരാണ് ആക്രമണം ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.






