ഓസ്ട്രേലിയയിൽ ഡിഫ്തീരിയ വ്യാപനം ആശങ്ക ഉയർത്തുന്നതിനിടെ ഒരാൾ മരിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഏപ്രിലിൽ റോയൽ ഡാർവിൻ ഹോസ്പിറ്റൽയിൽ മരിച്ച വ്യക്തിക്കാണ് ഡിഫ്തീരിയ സ്ഥിരീകരിച്ചത്. 2018ന് ശേഷമുള്ള രാജ്യത്തെ ആദ്യ ഡിഫ്തീരിയ മരണമാണ് ഇത്.
ഈ വർഷം മാത്രം രാജ്യത്ത് 245 ഡിഫ്തീരിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1991ന് ശേഷമുള്ള ഏറ്റവും വലിയ ഡിഫ്തീരിയ വ്യാപനമാണിതെന്നാണ് ആരോഗ്യവിഭാഗത്തിന്റെ വിലയിരുത്തൽ.
ഇക്കഴിഞ്ഞ മാർച്ചിലാണ് നോർത്തേൺ ടെറിട്ടറിയിൽ രോഗവ്യാപനം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. തുടർന്ന് വെസ്റ്റേൺ ഓസ്‌ട്രേലിയ, സൗത്ത് ഓസ്‌ട്രേലിയ, ക്വീൻസ്‌ലാൻഡ് എന്നിവിടങ്ങളിലും കേസുകൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷം ജനുവരി മുതൽ ഈ വർഷം മെയ് വരെ നോർത്തേൺ ടെറിട്ടറിയിൽ മാത്രം 163 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 48 എണ്ണം ശ്വാസകോശ സംബന്ധമായതും 115 എണ്ണം ത്വക്ക് സംബന്ധമായതുമാണ്.
വാക്സിനേഷൻ കുറഞ്ഞത്, ബൂസ്റ്റർ ഡോസുകളിലെ കാലതാമസം, വാക്സിനെതിരായ തെറ്റായ പ്രചാരണങ്ങൾ, വിദൂര പ്രദേശങ്ങളിലെ ആരോഗ്യസൗകര്യങ്ങളുടെ കുറവ് എന്നിവയാണ് രോഗവ്യാപനം കൂടാൻ കാരണങ്ങളായി ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
രോഗവ്യാപനം ശക്തമായ മേഖലകളിൽ വാക്സിനേഷൻ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായും പുതിയ കേസുകളുടെ എണ്ണം കുറയുന്നുവെന്ന സൂചനകളുണ്ടെന്നും അധികൃതർ അറിയിച്ചു.






