ന്യൂഡൽഹി: കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ പരിവാഹൻ സേവയെ അനുകരിച്ച് വ്യാജ പോർട്ടൽ ഒരുക്കി രാജ്യവ്യാപകമായി തട്ടിപ്പ് നടത്തിയ 24-കാരൻ ഡൽഹി പോലീസ് പിടിയിൽ. ഉത്തർപ്രദേശിലെ ഇറ്റാവ സ്വദേശിയായ അൻഷുൽ യാദവാണ് അറസ്റ്റിലായത്. എംസിഎ ബിരുദധാരിയായ ഇയാൾ ‘parivahan.online’ എന്ന പേരിൽ യഥാർത്ഥ സർക്കാർ വെബ്‌സൈറ്റിനെപ്പോലെ തോന്നുന്ന വ്യാജ പോർട്ടൽ നിർമ്മിച്ചതായി പോലീസ് അറിയിച്ചു.
ഡ്രൈവിങ് ലൈസൻസ് പുതുക്കൽ, ആർ.സി. ബുക്ക് സേവനങ്ങൾ, നികുതി അടയ്ക്കൽ തുടങ്ങിയ ഓൺലൈൻ സേവനങ്ങൾ തേടിയെത്തുന്ന ആളുകളെയാണ് ഇയാൾ പ്രധാനമായും ലക്ഷ്യമിട്ടത്. സൈറ്റ് വളരെ വിശ്വസനീയമായി രൂപകൽപ്പന ചെയ്തതിനാൽ നിരവധി പേർ തട്ടിപ്പിനിരയായതായി കണ്ടെത്തിയിട്ടുണ്ട്.
വാഹന നമ്പർ ഓൺലൈനായി ബുക്ക് ചെയ്യുന്നതിനിടെ ഒരാൾ തട്ടിപ്പിനിരയായെന്ന പരാതിയിലാണ് സംഭവം പുറത്തുവന്നത്. പ്രതി ആദ്യം 1,099 രൂപ ഓൺലൈനായി അടയ്ക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് വിവിധ കാരണങ്ങൾ പറഞ്ഞ് വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് സംശയം തോന്നിയത്.
സംഭവത്തെ തുടർന്ന് പരാതിക്കാരൻ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി നൽകിയതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ വിശദമായി പരിശോധിച്ച ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇത്തരത്തിലുള്ള വ്യാജ വെബ്‌സൈറ്റുകൾ വഴി പൊതുജനങ്ങളെ കബളിപ്പിക്കുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.






