ന്യൂഡൽഹി: സംസ്ഥാന വഖഫ് ബോർഡിന് സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ആശ്വാസം. വഖഫ് ബോർഡിന്റെ സെക്രട്ടറിയെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലെ അവസാന ഭാഗം സുപ്രീംകോടതി റദ്ദാക്കി.
വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി ഉത്തരവിനെതിരെ ബോർഡ് സമർപ്പിച്ച അപ്പീലാണ് ചീഫ് ജസ്റ്റീസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പരിഗണിച്ചത്. കേസിൽ ബിജെപി നേതാവ് ഷോൺ ജോർജ് ഉൾപ്പെടെയുള്ളവർ തടസഹർജിയും സമർപ്പിച്ചിരുന്നു.
ഇതിനിടെ, വഖഫ് ബോർഡിന്റെ ജുഡീഷ്യൽ യോഗം കോഴിക്കോട് ചേർന്നു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിലവിലുണ്ടെങ്കിലും യോഗം ചേരുന്നതിന് തടസ്സമില്ലെന്നാണ് വഖഫ് ബോർഡ് ചെയർമാന്റെ വിശദീകരണം. നയപരമായ തീരുമാനങ്ങൾ നടപ്പാക്കുന്നതിനാണ് വിലക്കുള്ളതെന്നും മറ്റ് നടപടികൾ തുടരാമെന്നുമാണ് ബോർഡിന്റെ നിലപാട്.











