പത്തനംതിട്ട: 108 ആംബുലൻസ് എത്താൻ വൈകിയതിനെ തുടർന്ന് ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിന് ഒന്നര മണിക്കൂറോളം അടൂർ ജനറൽ ആശുപത്രിയിൽ തുടരേണ്ടി വന്നതായി പരാതി. പുതുമല രണ്ടാംകുറ്റി സ്വദേശി സജിത്തിനാണ് ബൈക്ക് അപകടത്തിൽ പരിക്കേറ്റത്. കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചിരുന്നെങ്കിലും ആംബുലൻസ് എത്താത്തതിനാൽ ആശുപത്രിയിൽ തന്നെ കാത്തിരിക്കേണ്ടി വന്നുവെന്നാണ് പരാതി.
ആശുപത്രി അധികൃതർ 108 ആംബുലൻസ് എത്തുമെന്ന് ഉറപ്പ് നൽകിയതിനാലാണ് കാത്തിരുന്നതെന്ന് സജിത്തിന്റെ പിതാവ് സജയൻ പറഞ്ഞു. പിന്നീട് സ്വകാര്യ ആംബുലൻസിലാണ് സജിത്തിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്.
അതേസമയം, ആശുപത്രിയുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. 108 ആംബുലൻസ് കോൾ സെന്ററിൽ കൃത്യമായി വിവരം അറിയിച്ചിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.


