ധാക്ക: ബംഗ്ലാദേശിൽ അഞ്ചാംപനി അഥവാ Measles ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 17 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 545 ആയി. മരണപ്പെട്ടവരിൽ ഒരാൾക്ക് ലബോറട്ടറി പരിശോധനയിൽ മീസിൽസ് സ്ഥിരീകരിച്ചു. മറ്റ് 16 പേർക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
മാർച്ച് 15 മുതൽ ഇതുവരെ രാജ്യത്ത് 8,719 മീസിൽസ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ 64,000ത്തിലധികം സംശയാസ്പദ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 47,000ത്തിലധികം പേർ രോഗമുക്തരായതായും ആരോഗ്യവകുപ്പ് അറിയിച്ചു.
കുട്ടികളെയാണ് രോഗം കൂടുതൽ ബാധിച്ചിരിക്കുന്നത്. റിപ്പോർട്ട് ചെയ്ത കേസുകളിൽ ഏകദേശം 80 ശതമാനവും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലാണ്. രോഗം സ്ഥിരീകരിച്ചവരിൽ 83 ശതമാനം പേരും വാക്സിൻ എടുക്കാത്തവരോ ഭാഗികമായി മാത്രം വാക്സിൻ എടുത്തവരോ ആണെന്ന് അധികൃതർ വ്യക്തമാക്കി.
രാജ്യത്തെ 64 ജില്ലകളിലും ഇപ്പോൾ മീസിൽസ് വ്യാപനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ധാക്ക, രാജ്ഷാഹി, ചിറ്റഗോങ് മേഖലകളിലാണ് രോഗബാധ കൂടുതലായി കണ്ടെത്തിയത്. വാക്സിനേഷൻ പദ്ധതികളിലുണ്ടായ വീഴ്ചകളാണ് നിലവിലെ ഗുരുതര സാഹചര്യം ഉണ്ടാക്കാൻ കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു. രാഷ്ട്രീയ അസ്ഥിരതയും ഭരണപരമായ പ്രശ്നങ്ങളും കാരണം കഴിഞ്ഞ വർഷങ്ങളിലായി വാക്സിനേഷൻ നിരക്ക് കുറഞ്ഞിരുന്നു.
അതിർത്തി കടന്നുള്ള രോഗവ്യാപന സാധ്യതയെക്കുറിച്ച് WHO നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെ തുടർന്ന് ബംഗ്ലാദേശ് അടിയന്തര വാക്സിനേഷൻ നടപടികൾ ശക്തമാക്കിയിരിക്കുകയാണ്. അതേസമയം, ഇന്ത്യയിൽ മീസിൽസ് വാക്സിനേഷൻ പ്രതിരോധം ശക്തമാണെന്ന് സർക്കാർ വ്യക്തമാക്കി. 2026 ഓടെ രാജ്യത്ത് നിന്ന് മീസിൽസും റുബെല്ലയും പൂർണമായി ഇല്ലാതാക്കുകയാണ് ലക്ഷ്യം.






