തിരുവനന്തപുരം: സഹപാഠികളായ വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ പൊലീസിന്റെ അന്വേഷണത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോപിച്ച് മെഡിക്കൽ കോളജ് വിദ്യാർഥികൾ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി. ഒന്നിലധികം പരാതികൾ ലഭിച്ചിട്ടും പ്രത്യേക എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യുകയോ എല്ലാ പരാതിക്കാരുടെയും മൊഴി രേഖപ്പെടുത്തുകയോ പൊലീസ് ചെയ്തില്ലെന്നാണ് വിദ്യാർഥികളുടെ ആരോപണം.
പ്രതിഷേധം ശക്തമായതിന് ശേഷമാണ് മൊഴിയെടുക്കാൻ പൊലീസ് തയ്യാറായതെന്നും അന്വേഷണത്തിലെ വീഴ്ചയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി പരാതിക്കാർക്ക് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ ആഭ്യന്തര മന്ത്രിയെ നേരിൽ കണ്ട് പരാതി നൽകിയത്.
അതേസമയം, ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല കുറിപ്പുകളോടെ ടെലഗ്രാം വഴി പ്രചരിപ്പിച്ച സംഭവത്തിൽ രണ്ട് കേസുകളിൽ കൂടി ഒന്നാം പ്രതിയായ ഏബൽ അഗസ്റ്റിന്റെ അറസ്റ്റ് മെഡിക്കൽ കോളജ് പൊലീസ് രേഖപ്പെടുത്തി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിയും വയനാട് കാക്കവയൽ സ്വദേശിയുമായ ഏബൽ കേസിലെ മുഖ്യപ്രതിയാണ്.
ഇരുപതിലേറെ വിദ്യാർഥിനികൾ കേസിൽ ഇരകളായിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. പെൺകുട്ടികളുടെ ഇൻസ്റ്റഗ്രാം സ്റ്റോറികളിൽ നിന്ന് അനുവാദമില്ലാതെ ശേഖരിച്ച ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല ഉള്ളടക്കത്തോടൊപ്പം ടെലഗ്രാമിലൂടെ പ്രചരിപ്പിച്ചെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന് ഏബലിനെ മെഡിക്കൽ കോളജ് അധികൃതർ സസ്‌പെൻഡ് ചെയ്തു. പൊലീസ് കസ്റ്റഡിയിലെടുത്ത് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.
പ്രതിക്ക് കോടതി ജാമ്യം ലഭിച്ചതും പൊലീസിന്റെ അനാസ്ഥ മൂലമാണെന്ന് ആരോപിച്ച് നൂറോളം വിദ്യാർഥികൾ കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചിരുന്നു. ഗുരുതര വകുപ്പുകൾ ചുമത്താതെ നിസ്സാര വകുപ്പുകൾ ഉൾപ്പെടുത്തിയതിനാലാണ് പ്രതിക്ക് ജാമ്യം ലഭിച്ചതെന്ന് വിദ്യാർഥി പ്രതിനിധികളും ആരോപിച്ചു.




