തിരുവനന്തപുരം: പി എസ് സി പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന് ക്രൈംബ്രാഞ്ച്. പരീക്ഷാ ഉത്തരക്കടലാസുകളുടെ മൂല്യനിർണയ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരുടെ ഭാഗത്താണ് വീഴ്ച കണ്ടെത്തിയത്.
മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീശ്, അഡിഷണൽ സെക്രട്ടറി ഹരി എന്നിവർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ശുപാർശ ചെയ്തു. ഇതുസംബന്ധിച്ച് ഡിജിപി വഴി സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. സർക്കാർ ഈ കത്ത് പി എസ് സിക്ക് കൈമാറും.
പരീക്ഷയിലെ ഒൻപത് ചോദ്യങ്ങളുടെ മൂല്യനിർണയം നടത്താതെ പോയത് ഈ രണ്ട് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മൂല്യനിർണയ ചുമതല ഇവർക്കായിരുന്നു.
അതേസമയം, സാങ്കേതിക പിഴവ് കാരണമാണ് ഒൻപത് ചോദ്യങ്ങളുടെ മൂല്യനിർണയം നടക്കാതെ പോയതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഉദ്യോഗസ്ഥരുടെ വീഴ്ചയെക്കുറിച്ച് അറിഞ്ഞിട്ടും പി എസ് സി നടപടി സ്വീകരിച്ചില്ലെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അതേസമയം, സംഭവത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടായിരുന്നോ എന്നതിൽ അന്വേഷണം തുടരുകയാണ്.




