കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി മരവിപ്പിക്കണമെന്ന അഞ്ചാം പ്രതി വടിവാൾ സലീമിന്റെയും ആറാം പ്രതി പ്രദീപിന്റെയും ഹർജികൾ ഹൈക്കോടതി തള്ളി. കുറ്റകൃത്യത്തിൽ ഇരുവരും സജീവമായി പങ്കെടുത്തവരാണെന്നും ശിക്ഷ മരവിപ്പിക്കാൻ മതിയായ അസാധാരണ സാഹചര്യം ഇല്ലെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
യുവ നടിക്കെതിരായ ലൈംഗികാതിക്രമവും അതിന്റെ ദൃശ്യങ്ങൾ പകർത്തിയ സംഭവവും സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച അതീവ ക്രൂരമായ കുറ്റകൃത്യമാണെന്ന് കോടതി നിരീക്ഷിച്ചു. കുറ്റത്തിന്റെ ഗൗരവവും അത് നടപ്പാക്കിയ രീതിയും കണക്കിലെടുക്കുമ്പോൾ ശിക്ഷ സ്റ്റേ ചെയ്യാൻ നിയമപരമായി മതിയായ കാരണങ്ങൾ ഹർജിക്കാർ ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
ഇതേ കേസിൽ ഒന്നാം പ്രതിയായ പൾസർ സുനിയുടെ ശിക്ഷ മരവിപ്പിക്കണമെന്ന ഹർജിയും നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. 20 വർഷത്തെ കഠിനതടവ് വിധിച്ച വിചാരണക്കോടതിയുടെ വിധിയിൽ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധത കണ്ടെത്താനായില്ലെന്നും പൊതുതാൽപര്യവും സമൂഹത്തിൽ സൃഷ്ടിച്ച ആഘാതവും പരിഗണിക്കുമ്പോൾ ശിക്ഷ മരവിപ്പിക്കാൻ അസാധാരണ സാഹചര്യം തെളിയിക്കാനായിട്ടില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
പൾസർ സുനി എട്ട് വർഷത്തിലേറെയായി ജയിലിലാണെന്നത് മാത്രം ശിക്ഷ മരവിപ്പിക്കാനുള്ള കാരണമായി കണക്കാക്കാനാകില്ലെന്നും, പ്രതിക്കെതിരെ മറ്റ് 11 ഗുരുതര ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മുൻപ് ജാമ്യത്തിലിറങ്ങിയപ്പോൾ ജാമ്യവ്യവസ്ഥകൾ ലംഘിച്ചതും കോടതി പരിഗണിച്ചു.
ഇരയുടെ വസ്ത്രത്തിൽ നിന്ന് ലഭിച്ച ഡി.എൻ.എ. തെളിവുകൾ ഉൾപ്പെടെയുള്ള ശക്തമായ ശാസ്ത്രീയ തെളിവുകൾ വിചാരണക്കോടതിയുടെ കണ്ടെത്തലുകളെ സാധൂകരിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് ശേഷം ‘കുറ്റം തെളിയുന്നതുവരെ നിരപരാധി’ എന്ന നിയമപരമായ ആനുകൂല്യം പ്രതിക്ക് ബാധകമല്ലെന്നും, ശിക്ഷ മരവിപ്പിക്കാൻ ശക്തമായ നിയമപരമായ കാരണങ്ങൾ അനിവാര്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.











