തിരുവനന്തപുരം: ഡൽഹി സമരത്തിന് ഐക്യദാർഢ്യവുമായി കേരളത്തിലും പ്രതിഷേധം കനക്കുകയാണ്. ലോക്ഭവനിലേക്ക് എസ്എഫ്‌ഐ അവകാശപത്രികാ സമർപ്പണ മാർച്ച് നടന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് മാർച്ച് ഉദ്ഘാടനം ചെയ്യ്തത്. ഉദ്ഘാടനത്തിന് പിന്നാലെ മാർച്ച് സംഘർഷ ഭരിതമായി. വിദ്യാർത്ഥികൾ ബാരിക്കേഡുകൾ പൊളിച്ചു. പല തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ആയിരക്കണക്കിന് വിദ്യാർത്ഥികൾ ലോക്ഭവന് മുന്നിൽ തടിച്ചു കൂടിയിരിക്കുകയാണ്. എല്ലാ ജില്ലകളിലും പ്രതിഷേധം കത്തുകയാണ്.
പാലക്കാടും എസ്എഫ്‌ഐയുടെ കടുത്ത പ്രതിഷേധമുണ്ടായി. പാലക്കാട് നാല് എസ്എഫ്‌ഐ പ്രവർത്തകർ അറസ്റ്റിലായി. വയനാട്ടിൽ കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്കായിരുന്നു എസ്എഫ്‌ഐ പ്രതിഷേധ മാർച്ച്. ബാരിക്കേഡിന് മുകളിൽ കയറി പ്രവർത്തകർ പ്രതിഷേധിച്ചു. പോസ്റ്റ് ഓഫീസ് കോമ്പൗണ്ടിന് അകത്തേക്ക് തള്ളികയറിയ പ്രവർത്തകർ പൊലീസുമായി സംഘർഷത്തിലേർപ്പെട്ടതിനെ തുടർന്നാണ് അറസ്റ്റിലായത്. ഇവിടേക്ക് യൂത്ത് കോൺഗ്രസും മാർച്ച് നടത്തിയിരുന്നു. കാഞ്ഞങ്ങാടും സമാനരീതിയിൽ സംഘർഷാവസ്ഥ ഉണ്ടായി. ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ പോലീസുമായി ഉന്തുംതള്ളും ഉണ്ടായി.
കോട്ടയത്തും എസ്എഫ്ഐ പ്രതിഷേധം നടക്കുകയാണ്. പലതവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രതിഷേധം ശക്തി ചോരാതെ തുടർന്നു. കോട്ടയത്ത് ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് പ്രതിഷേധിക്കുന്നത്. കോഴിക്കോട്ടും എസ്എഫ്‌ഐ പ്രതിഷേധം തുടരുകയാണ്. ധർമേന്ദ്ര പ്രധാൻ രാജി വെക്കുക എന്ന ആവശ്യമുന്നയിക്കുന്ന പ്ലക്കാർഡുകളും ബാനറുകളും പിടിച്ചാണ് എസ്എഫ്‌ഐ പ്രതിഷേധം. കൊച്ചിയിലുണ്ടായ പ്രതിഷേധത്തിൽ എസ്എഫ്‌ഐ പ്രവർത്തകർക്ക് നേരെ പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. പല വിദ്യാർത്ഥികളും കുഴഞ്ഞു വീണു. തൃശ്ശൂരിലെ പ്രതിഷേധവും വൻ സംഘർഷത്തിലും ലാത്തിച്ചാർജിലും കലാശിച്ചു.


