ബെംഗളൂരു: ആഫ്രിക്കയിലെ ചില രാജ്യങ്ങളിൽ എബോള വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടെ ബെംഗളൂരുവിൽ ഉണ്ടായ എബോള ഭീതി ഒഴിഞ്ഞതായി അധികൃതർ അറിയിച്ചു. ഉഗാണ്ടയിൽ നിന്ന് എത്തിയ ശേഷം നേരിയ ആരോഗ്യപ്രശ്നങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരുന്ന യുവതിയുടെ പ്രാഥമിക പരിശോധനാ ഫലം നെഗറ്റീവാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. നിലവിൽ ഇന്ത്യയിൽ എബോള സ്ഥിരീകരിച്ച കേസുകളൊന്നുമില്ലെന്നും കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി. മുൻകരുതലിന്റെ ഭാഗമായി നടത്തിയ പരിശോധനയുടെ ഭാഗമായാണ് യുവതിയെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിരുന്നത്.
കർണാടക ആരോഗ്യ വകുപ്പിന്റെ വിവരങ്ങൾ പ്രകാരം 28 വയസ്സുള്ള ഉഗാണ്ട സ്വദേശിനിയായ യുവതി മേയ് 23നാണ് ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. എയർപോർട്ട് ഹെൽത്ത് സ്ക്രീനിംഗിനിടെ കടുത്ത പനി ഇല്ലെങ്കിലും ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിക്കുകയായിരുന്നു. തുടർന്ന് ലക്ഷണങ്ങൾ നേരിയ തോതിൽ വർധിച്ചതോടെ ഇവരെ ഇന്ദിരാനഗറിലെ പകർച്ചവ്യാധി ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.
പൂണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നുള്ള അന്തിമ റിപ്പോർട്ട് ലഭിച്ചതിന് ശേഷം ആവശ്യമായാൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ വ്യക്തമാക്കി.






