ന്യൂഡൽഹി: സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട ഇഡി റെയ്ഡിനെതിരെ ആംആദ്മി പാർട്ടി നേതാവും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ രംഗത്ത്. കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്ത് ബിജെപി പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിടുകയാണെന്ന് കെജ്‌രിവാൾ ആരോപിച്ചു. ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെ “നിഷ്‌ക്രിയത്വത്തെ” കുറിച്ചുള്ള വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് ഇഡി റെയ്ഡ് നടന്നതെന്നും, ഇത് ബിജെപി–കോൺഗ്രസ് ബന്ധത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കേസുമായി ബന്ധപ്പെട്ട് കേരളത്തിലും കർണാടകയിലുമായി 14 ഇടങ്ങളിലാണ് ഇഡി പരിശോധന നടന്നത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ വീടുകൾ, സിഎംആർഎൽ ഓഫീസ്, ബെംഗളൂരുവിലെ എക്‌സാലോജിക് ഓഫീസ് എന്നിവ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്.
ഇഡിയുടെ അന്വേഷണം തുടരുകയാണെന്നും, വീണാ വിജയന്റെ മൊഴി രേഖപ്പെടുത്തിയതിനു പിന്നാലെ കൂടുതൽ വിശദീകരണത്തിനായി സമൻസ് നൽകുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, പരിശോധനയ്‌ക്കെതിരെ സംസ്ഥാന വ്യാപകമായി സിപിഎം പ്രതിഷേധം തുടരുകയാണ്.






