ആലപ്പുഴ: മുതുകുളം തെക്ക് കനകക്കുന്ന് സാധുപുരത്ത് 80 വയസ്സുകാരിയായ തങ്കമ്മയെ കൊലപ്പെടുത്തിയ കേസിൽ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. തങ്കമ്മയുടെ അയൽവാസിയും അകന്ന ബന്ധുവുമായ പ്രകാശൻ (50) ആണ് പിടിയിലായത്. സ്വർണവും പണവും കവരാനായിരുന്നു കൊലപാതകമെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
കൊലപാതകത്തിന് പിന്നാലെ സംശയം ഒഴിവാക്കാൻ നാട്ടിൽ തന്നെ തുടരുകയായിരുന്ന പ്രതിയിലേക്ക് എസ്.പി.യുടെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് എത്തിയത്.
തങ്കമ്മയെ തിങ്കളാഴ്ച രാവിലെയാണ് കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചൊവ്വാഴ്ച പുലർച്ചെ ആറാട്ടുപുഴ കീരിക്കാട് ജെട്ടിക്ക് സമീപം കായംകുളം കായലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൈകാലുകൾ കെട്ടിയ നിലയിലും കഴുത്തിൽ കല്ലുകെട്ടിയ നിലയിലുമായിരുന്നു മൃതദേഹം. ആറു പവനോളം സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി പൊലീസ് അറിയിച്ചു.




