ന്യൂഡൽഹി: ചോദ്യപ്പേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് നടക്കുന്ന നീറ്റ് യുജി പുനപരീക്ഷയിൽ വീഴ്ചകൾ ഒഴിവാക്കാൻ പ്രധാനമന്ത്രി നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കോടതിയിൽ ഇക്കാര്യം അറിയിച്ചത്.
ജൂൺ 21ന് നടത്താനിരിക്കുന്ന പരീക്ഷയ്ക്കായി പുതിയ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളെ തുടർന്ന് പരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരം ആവശ്യപ്പെട്ട് വിവിധ സംഘടനകൾ സമർപ്പിച്ച ഹർജികളിലാണ് സുപ്രീം കോടതി കേന്ദ്രത്തോട് വിശദീകരണം തേടിയത്.
പരീക്ഷാ നടത്തിപ്പിൽ ഉത്തരവാദിത്തം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. ഇത്തരം സംഭവങ്ങൾ വിദ്യാർത്ഥികൾക്ക് വലിയ മാനസിക ആഘാതമുണ്ടാക്കുന്നതാണെന്നും യുവാക്കളുടെ വിശ്വാസം നഷ്ടപ്പെടുത്തരുതെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം പരീക്ഷാ നടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിങ് ഏജൻസി സുരക്ഷാ സംവിധാനങ്ങളിൽ ഘടനാപരമായ മാറ്റങ്ങൾ നടപ്പാക്കിയതായി കോടതിയെ അറിയിച്ചു. നിർബന്ധിത സിസിടിവി പരിശോധന, 90 ദിവസം വരെ ദൃശ്യങ്ങൾ സൂക്ഷിക്കൽ, പരീക്ഷാ കേന്ദ്രങ്ങളിൽ മോക്ക് ഡ്രിൽ നടത്തൽ തുടങ്ങിയ സുരക്ഷാ നടപടികൾ സ്വീകരിച്ചതായും എൻടിഎ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.






