ന്യൂഡൽഹി: ഇന്ത്യയുടെ യുവ ബാറ്റിങ് പ്രതിഭയായ വൈഭവ് സൂര്യവംശിയെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഭയമില്ലാതെ ആക്രമണാത്മക ബാറ്റിങ് കാഴ്ചവയ്ക്കുന്ന വൈഭവിനെ എങ്ങനെ നിയന്ത്രിക്കാമെന്ന ആശങ്കയിലാണ് എതിർ ടീമുകൾ. ഇതിനിടെ മുൻ പാകിസ്താൻ താരം മുഹമ്മദ് യൂസഫ് നടത്തിയ ഒരു താരതമ്യമാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായത്.
വൈഭവിനെ മുൻ പാക് താരം ഷാഹിദ് അഫ്രീദിയുമായി താരതമ്യം ചെയ്തതാണ് യൂസഫിന് വിമർശനങ്ങൾക്ക് ഇടയാക്കിയത്. അഫ്രീദിയുടെ കരിയറിന്റെ തുടക്കകാലത്തെ ഓർമിപ്പിക്കുന്ന തരത്തിലുള്ള പ്രകടനമാണ് വൈഭവ് നടത്തുന്നതെന്ന് യൂസഫ് അഭിപ്രായപ്പെട്ടു. ഭയമില്ലാത്തതും ഊർജ്ജസ്വലവുമായ ബാറ്ററാണ് വൈഭവ് എന്നും, ക്രിക്കറ്റിന്റെ ഭാവി ഇത്തരം താരങ്ങളിലാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
1996-ൽ തന്റെ ആദ്യ ഏകദിന ഇന്നിങ്‌സിൽ വെറും 37 പന്തിൽ സെഞ്ചുറി നേടി ലോകറെക്കോർഡ് സൃഷ്ടിച്ച താരമാണ് ഷാഹിദ് അഫ്രീദി. ദീർഘകാലം ആ റെക്കോർഡ് നിലനിന്നിരുന്നു. പിന്നീട് ന്യൂസീലൻഡിന്റെ കോറി ആൻഡേഴ്സനും പിന്നീട് ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സും അത് മറികടന്നു.
എന്നാൽ വൈഭവിനെ അഫ്രീദിയുമായി താരതമ്യം ചെയ്തത് ഇന്ത്യൻ ആരാധകർക്ക് അത്ര രസിച്ചില്ല. സച്ചിൻ ടെണ്ടുൽക്കർ, ഡോൺ ബ്രാഡ്മാൻ പോലുള്ള ഇതിഹാസ താരങ്ങളോടാണ് വൈഭവിനെ പലരും ഉപമിക്കുന്നത്. അതിനിടെ അഫ്രീദിയുമായുള്ള താരതമ്യം വൈഭവിന് അപമാനകരമാണെന്ന വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.






