പാലക്കാട്: സ്കൂൾ വിദ്യാർത്ഥിനികൾക്ക് 3 ദിവസത്തെ ആർത്തവ അവധി നൽകുമെന്ന യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനം വിവാദമാക്കരുതെന്ന് മന്ത്രി കെ എ തുളസി. ആർത്തവകാലത്ത് പെൺകുട്ടികൾക്ക് ഉണ്ടാകുന്ന മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് അവധി അനുവദിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഇത് ഒരു നല്ല തീരുമാനമാണെന്നും അതിനെ വിവാദമാക്കി മാറ്റരുതെന്നും പൊതുസമൂഹത്തോട് മന്ത്രി അഭ്യർഥിച്ചു. വേനലവധി കഴിഞ്ഞ് നാളെ സ്കൂൾ തുറക്കാനിരിക്കെ പാലക്കാട് സ്കൂളിൽ പ്രവേശനോത്സവ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനിടെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
അതേസമയം, വിഷയത്തിൽ നേരത്തെ തന്നെ പ്രതികരണങ്ങൾ ഉണ്ടായിരുന്നു. മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ ശ്രീലേഖ, വനിത ലീഗ് മുൻ നേതാവ് നൂർബിന റഷീദ് എന്നിവർ ആർത്തവ അവധി പെൺകുട്ടികളുടെ സ്വകാര്യതയെ ബാധിക്കാമെന്ന് ചൂണ്ടിക്കാട്ടി അഭിപ്രായപ്പെട്ടിരുന്നു. ഇതിനിടയിലാണ് മന്ത്രിയുടെ വിശദീകരണവുമായി സർക്കാർ രംഗത്തെത്തിയത്.






