കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപിയും മുതിർന്ന നേതാവുമായ കല്യാൺ ബാനർജിക്ക് നേരെ ആക്രമണം. സ്വന്തം മണ്ഡലമായ ചണ്ഡിതലയിൽ ജനക്കൂട്ടത്തിനിടെയുണ്ടായ സംഘർഷത്തിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റത്.
തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പരാതി നൽകാനായി കല്യാൺ ബാനർജിയും അനുയായികളും ഇന്ന് രാവിലെ ചണ്ഡിതലയിൽ എത്തിയിരുന്നു. പൊലീസ് ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം നടന്നത്.
ഒരു ട്രക്കിന് സമീപത്തുകൂടി നടന്നുപോകുമ്പോൾ പിന്നിൽ നിന്ന് എന്തോ വസ്തു അദ്ദേഹത്തിന്റെ തലയ്ക്ക് വന്ന് ഇടിക്കുകയായിരുന്നു. പിന്നാലെ തലയിൽ കൈവെച്ച് അദ്ദേഹം റോഡിലേക്ക് വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. തുടർന്ന് സിആർപിഎഫ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ സുരക്ഷിതമായി സ്ഥലത്തുനിന്ന് മാറ്റി.
തനിക്കെതിരെ നടന്നത് ആസൂത്രിതമായ ആക്രമണമാണെന്നും ഇതിന് പിന്നിൽ ബിജെപിയാണെന്നും കല്യാൺ ബാനർജി ആരോപിച്ചു. എന്നാൽ ഈ ആരോപണത്തോട് ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല. ശ്രീരാംപുർ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കല്യാൺ ബാനർജി 2009 മുതൽ തുടർച്ചയായി നാല് തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ്.
ഇതിനിടെ, തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്കും അടുത്തിടെ സമാനമായ രീതിയിൽ ആക്രമണം നേരിട്ടിരുന്നു. തിരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങളിൽ ഇരയായ പാർട്ടി പ്രവർത്തകരെ കാണാൻ സൗത്ത് പർഗാനാസിലെ സോണാർപുർ സന്ദർശിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന് നേരെയും ജനക്കൂട്ടത്തിന്റെ പ്രതിഷേധവും ആക്രമണവും ഉണ്ടായത്.






