എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ പിണറായി വിജയന്റെ വീടുകളിലേക്ക് പറഞ്ഞുവിടുമ്പോൾ ഒരുപക്ഷേ കേന്ദ്രത്തിന്റെ മനസിൽ പല ലക്ഷ്യങ്ങളുമുണ്ടായിരിക്കാം. കേരള രാഷ്ട്രീയത്തെ അസ്ഥിരതപ്പെടുത്തി കലക്കവെള്ളത്തിൽ മീൻ പിടിക്കുക എന്നതാകാം ഒരു ലക്ഷ്യം. അല്ലെങ്കിൽ നിരന്തരമായി വേട്ടയാടി പിണറായിയെന്ന അതികായനെ വീഴ്ത്തി സിപിഎമ്മിനെ തളർത്താം എന്നതാകാം. പക്ഷേ സംഭവിച്ചത് മറ്റൊന്നാണെന്ന് എല്ലാവർക്കും ബോധ്യമാവുകയും ചെയ്തിട്ടുണ്ട്. അവിടുന്നങ്ങോട്ടുള്ള ഓരോ പ്രസംഗങ്ങളിലും വാർത്താസമ്മേളനങ്ങളിലും പിണറായി വിജയനെന്ന പുതിയ പ്രതിപക്ഷ നേതാവിനേയും പഴയ പാർട്ടി സെക്രട്ടറിയേയും കാണുകയാണ് പ്രവർത്തകർ. അതിന്റെ ബാക്കിയാണ് കഴിഞ്ഞ ദിവസം ജന്മനാട്ടിൽ നടന്ന സ്വീകരണ പരിപാടിയിലെ അദ്ദേഹത്തിന്റെ ശരീരഭാഷയും വാക്കുകളിലെ തീവ്രതയും.
ഒന്ന് വിയർത്ത് തന്നെയായിരുന്നു തന്റെ സ്വന്തം തട്ടകത്തിൽ പിണറായി വിജയിച്ച് കയറിയത്. പക്ഷേ അതിന് കാരണമായ പിഴവുകൾ തിരുത്തി കൂടുതൽ ജനകീയനായി മാറാനുള്ള ബോധപൂർവമായ ശ്രമങ്ങൾ ഈ പുതിയ പിണറായി വിജയനിൽ നമുക്ക് കാണാനാകും. ഇഡി നടത്തിയ റെയ്ഡിൽ പാർട്ടിയും മുന്നണിയും നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞായിരുന്നു പ്രസംഗത്തിന്റെ തുടക്കം. കടുത്ത നടപടികളുമായിട്ടാണ് കേന്ദ്രം മുന്നോട്ട് വന്നത്. എന്നാൽ എല്ലാ ഘട്ടങ്ങളേയും പോലെ പാർട്ടി ഉണർവ്വോടെ ഇടപെട്ടുവെന്നും പിന്തുണ നൽകിയെന്നും പിണറായി വിജയൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് പരാജയം കൊണ്ട് എല്ലാം അവസാനിക്കുന്നില്ലെന്ന് പ്രവർത്തകരേയും ഇടത് സഹയാത്രികരേയും വീണ്ടും വീണ്ടും പറഞ്ഞ് ഉത്തേജിപ്പിക്കുക എന്നത് തന്നെയാണ് പിണറായിയുടെ ആദ്യ ലക്ഷ്യം. അതിനാൽ തന്നെ പ്രവർത്തകർക്ക് ആവേശം നൽകുന്ന രീതിയിലാണ് ഓരോ വാക്കുകളും. പരാജയ കാരണങ്ങൾ എൽഡിഎഫ് പരിശോധിക്കുമെന്നും അതിശക്തമായി മുന്നണി തിരിച്ചു വരുമെന്നും ജനങ്ങളുടെ പ്രശ്നങ്ങൾക്കൊപ്പം എൽഡിഎഫ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം പ്രതിപക്ഷ പ്രവർത്തനത്തിനും തുടക്കമിട്ടിട്ടുണ്ട്. നയമില്ലാത്ത നയപ്രഖ്യാപനമാണ് സർക്കാർ നടത്തിയതെന്ന് കണ്ണൂരിലും അദ്ദേഹം ആവർത്തിച്ചു. കേന്ദ്രത്തിനെതിരെയുള്ള മൗനം സംശയാസ്പദമാണെന്നും കേന്ദ്രത്തിന്റെ വിവേചന നിലപാടിനെപ്പറ്റി ഒരു പരാമർശവുമില്ലായെന്നും പിണറായി വിജയൻ പറഞ്ഞു.
പ്രധാന പ്രതിപക്ഷമെന്ന നിലയിൽ ഇടതുനേതാക്കൾക്കെതിരെയുള്ള ആക്രമണം എല്ലാക്കാലത്തുമുണ്ട്. എത്രയോ കാലമായി ആക്രമണങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുന്നു. എന്നാൽ ഒരു ഘട്ടത്തിലും അത്തരം ആക്രമണങ്ങളുടെ ഭാഗമായി എൽഡിഎഫോ സിപിഎമ്മോ ഏതെങ്കിലും തരത്തിൽ പിറകോട്ട് പോയിട്ടില്ല. ജനങ്ങളുടെ വിശ്വാസവും ജനപിന്തുണയും ഓരോ ഘട്ടത്തിലും കൂടിക്കൂടി വരികമാത്രമേ ചെയ്തിട്ടുള്ളു. അതിന്റെ കാരണം, എൽഡിഎഫിന്റെ പ്രവർത്തനവും എൽഡിഎഫിനേയും സിപിഎമ്മിനേയും പ്രതിനിധീകരിക്കുന്നവരുടെ പ്രവർത്തനവും കളങ്കരഹിതമാണ് എന്നത് കൊണ്ടാണ്. ഇത്തരത്തിലുള്ള ഏത് കടന്നാക്രമണങ്ങളേയും ഒരുമിച്ച് നിന്ന് നേരിടാനാകും. ഒരു ആശങ്കയും ആർക്കും ഉണ്ടാകേണ്ടതില്ല എന്ന ഉറപ്പും അദ്ദേഹം കേരള സമൂഹത്തിന് നൽകുന്നുണ്ട്.
2021 മുതൽ വലതുപക്ഷം ജനങ്ങളിൽ തെറ്റായ ചിത്രം സൃഷ്ടിക്കാനാവശ്യമായ നടപടി സ്വീകരിച്ചു. അതിൽ ഒന്നാണ് ജനാധിപത്യത്തിന്റെ സൗകുമാരികം പൂർണ്ണമായും ആസ്വദിക്കണമെങ്കിൽ ഇടയ്ക്കിടെ സർക്കാർ മാറണം എന്നത്. ഒരേ സർക്കാർ തന്നെ തുടർന്നാൽ ജനാധിപത്യത്തിന്റെ സൗന്ദര്യം നഷ്ടപ്പെടും, ഒരു മാറ്റം ആവശ്യമല്ലേ? പത്തുവർഷമായില്ലേ എന്ന ചിന്ത വലിയ തോതിൽ ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമം നടന്നു. അങ്ങനെ ഭരണം മാറട്ടെ എന്ന് ജനം വിധിച്ചു എന്നാണ് തെരഞ്ഞെടുപ്പ് പരാജയത്തെ ഒറ്റ വാക്കിൽ അദ്ദേഹം ചുരുക്കിയത്.
ഇതോടുകൂടി എല്ലാം അവസാനിച്ചുവെന്ന് വലതുപക്ഷ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതിനെ മുഖവിലക്കെടുക്കുന്നില്ലെന്നും അതിശക്തമായി എൽഡിഎഫ് തിരിച്ചുവരുമെന്നും എൽഡിഎഫിലുള്ള ജനങ്ങളുടെ വിശ്വാസത്തിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ലെന്നാണ് തങ്ങളുടെ വിശ്വാസമെന്നും അദ്ദേഹം പറയുന്നുണ്ട്. ചിലരെ ചില കാര്യങ്ങളിൽ തെറ്റിദ്ധരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടാകും. അത് ശാശ്വതമായി നിൽക്കുന്നതല്ല. ഞങ്ങൾ ഇവിടെത്തന്നെയുണ്ട് എന്നെല്ലാം പറയുമ്പോഴും പാർട്ടിക്കുള്ളിലെ ആഭ്യന്തര വിഷയങ്ങളേയും പടലപ്പിണക്കങ്ങളേയും കുറിച്ച് ഒന്നും പരാമർശിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. പ്രത്യേകിച്ച്, പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ സ്വയം വിമർശനം പരസ്യമായി പറയാൻ തയ്യാറാകുമ്പോഴും പൊതുമധ്യത്തിൽ അത്തരം വിഷയങ്ങൾ പറയാതിരിക്കുന്നതിലൂടെ പിണറായി വിശ്വസിക്കുന്നത് വാക്കുകളേക്കാൾ പ്രവൃത്തികളിലാണെന്ന് വേണം കരുതാൻ.
തോൽവി കനത്തത് തന്നെയാണ്, ഒരുപക്ഷേ അനിവാര്യതയും. പക്ഷേ തിരിച്ചറിഞ്ഞും തിരുത്തിയും തന്നെയാണ് പാർട്ടി ഇവിടെ വരെ എത്തിയതെന്ന ചരിത്രം മുന്നിലുണ്ട്. കേന്ദ്ര നയങ്ങളെ ഭയമില്ലാതെ എതിർക്കുന്ന പിണറായിയെന്ന കണിശക്കാരന്റേയും ഇടതുപക്ഷത്തിന്റേയും തിരിച്ചുവരവ് കേരളത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണെന്നിരിക്കെ അദ്ദേഹത്തിന്റെ വാക്കുകളിലെ പുത്തൻ ഊർജത്തിൽ നമുക്ക് വിശ്വസിക്കാം.






