കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐയ്ക്ക് വിട്ട വിഷയത്തിൽ നടത്തിയ പ്രതികരണം ചില മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. “വ്യാഖ്യാന പടുക്കൾക്ക് നല്ല നമസ്കാരം” എന്ന തലക്കെട്ടോടെ സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം വിശദീകരണം നൽകിയത്.
താൻ പറഞ്ഞ കാര്യങ്ങൾ തെറ്റായി അവതരിപ്പിച്ചും അതിന് മേൽ വ്യാഖ്യാനങ്ങൾ ചമച്ചും ചിലർ പ്രചാരണം നടത്തുകയാണെന്ന് രാഗേഷ് ആരോപിച്ചു. സിപിഎമ്മിന് ഈ കേസിൽ ഭയപ്പെടാനൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സർക്കാർ എടുത്ത നയപരമായ തീരുമാനത്തെക്കുറിച്ചാണ് താൻ അഭിപ്രായപ്പെട്ടതെന്ന് രാഗേഷ് പറഞ്ഞു. നേരത്തെ ഹൈക്കോടതിയും സുപ്രീം കോടതിയും സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജികൾ തള്ളിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുടുംബത്തിന്റെ ആശങ്കകൾ പരിഗണിച്ച് അന്വേഷണം നടത്താൻ കോടതി നിർദേശിച്ചിരുന്നുവെന്നും, വിജിലൻസ് ഇതുസംബന്ധിച്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ സാഹചര്യത്തിൽ കേസ് സിബിഐയ്ക്ക് വിടുന്നത് സംസ്ഥാന വിജിലൻസിനോടുള്ള വിശ്വാസക്കുറവും കേന്ദ്ര അന്വേഷണ ഏജൻസികളോടുള്ള അമിത ആശ്രയവുമാണെന്നായിരുന്നു തന്റെ അഭിപ്രായമെന്ന് രാഗേഷ് വിശദീകരിച്ചു. കേന്ദ്ര അന്വേഷണ ഏജൻസികളായ സിബിഐ, ഇഡി തുടങ്ങിയവയെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നാണ് ദേശീയ തലത്തിൽ കോൺഗ്രസ് തന്നെ ആരോപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാടുകളെയും രാഗേഷ് വിമർശിച്ചു.
നേരത്തെ, നവീൻ ബാബു കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് കെ.കെ. രാഗേഷ് അഭിപ്രായപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രതികരണമാണ് ഇപ്പോൾ വീണ്ടും വിശദീകരണമായി അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.






