തിരുവനന്തപുരം: സംസ്ഥാനത്തെ കാലപ്പഴക്കം ചെന്ന സ്‌കൂളുകൾ പുതുക്കിപ്പണിയുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ഇത്തവണ പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് പ്രത്യേക പ്രാധാന്യം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
ഫിറ്റ്‌നസിന്റെ പേരിൽ ഒരു സ്‌കൂളും തുറക്കാതിരുന്നിട്ടില്ലെന്നും, കാലപ്പഴക്കം കാരണം ചില സ്‌കൂളുകൾ പ്രവർത്തനം നിർത്തേണ്ട സാഹചര്യമുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു. അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന സ്‌കൂളുകളെ മുന്നോട്ടു കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികൾക്ക് ഒരു ദിവസം കളർ വസ്ത്രം അനുവദിക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് മന്ത്രി അറിയിച്ചു. കുട്ടികളിൽ നിന്നുള്ള ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ആലോചനയെന്നും, ചർച്ചകൾക്ക് ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു.
ആർത്തവ അവധി സംബന്ധിച്ച വിവാദങ്ങൾക്കിടയിൽ, വിഷയത്തിൽ പലതും നെഗറ്റീവായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും മന്ത്രി വ്യക്തമാക്കി. എല്ലാവർക്കും അവധി നൽകണമെന്ന നിലപാട് സർക്കാരിനില്ലെന്നും, ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് ഇളവ് നൽകുകയെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ യാഥാർത്ഥ്യമാണെന്നും എല്ലാം ഒറ്റയടിക്ക് പരിഹരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. നിയമനങ്ങൾ, റാങ്ക് ലിസ്റ്റുകൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പരാതികളുണ്ടെന്നും ഘട്ടം ഘട്ടമായി പരിഹാരങ്ങൾ കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാർ പരിശോധിച്ചുവരികയാണെന്നും, കരാറിന്റെ ഭാവി സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു. പ്രധാനാധ്യാപകരുടെ കുറവ് ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






