ലഖ്‌നൗ: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന മുസ്‌ലിം സംഘടനകളുടെ ആവശ്യത്തെ എതിർത്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിനോടകം തന്നെ പശു രാഷ്ട്രമാതാവാണെന്നും ദേശീയ മൃഗമായി പ്രഖ്യാപിക്കേണ്ട ആവശ്യകതയില്ലെന്നും ആദിത്യനാഥ് പറഞ്ഞു. ബിജ്‌നോറിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് യോഗിയുടെ പരാമർശം.
പശു സ്വയംപ്രഖ്യാപിത രാഷ്ട്രമാതാവാണ്. അതുകൊണ്ട് തന്നെ പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കേണ്ട ആവശ്യമില്ല. മുസ്‌ലിം സംഘടനകളുടെ ഈ ആവശ്യം ഇരട്ടത്താപ്പാണ്. അമ്മയും മക്കളും തമ്മിലുള്ള ബന്ധം ഔപചാരികമായി പ്രഖ്യാപിക്കേണ്ടതില്ല. ഇത്തരം ആവശ്യം ഉന്നയിക്കുന്നവരിൽ പലരും പശുക്കളെ കശാപ്പ് ചെയ്യുന്നതിനെ പിന്തുണക്കുന്നവരാണ്. അവരിൽ ചിലരാണ് പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നതും. പശുക്കളെ കശാപ്പ് ചെയ്യുന്നവർക്കെതിരെ സർക്കാർ കടുത്ത നടപടി സ്വീകരിക്കും. സർക്കാർ നടപടി ഭാവിയിൽ പശുവിനെ കശാപ്പ് ചെയ്യുന്നവർക്കുള്ള മുന്നറിയിപ്പ് കൂടിയായിരിക്കുമെന്നും യോഗി പറഞ്ഞു.






