കൊച്ചി: കളമശ്ശേരി അപ്പോളോ ടയേഴ്സിലെ കരാർ തൊഴിലാളിയായ തൃശ്ശൂർ സ്വദേശിയെ മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.തൃശ്ശൂർ ചൂണ്ടൽ പയ്യൂർ സൂര്യഗ്രാമം മേക്കോട്ടിൽ എം.എ. ബിജു (45) ആണ് മരിച്ചത്. ഇടമുള പാലത്തിന് മുകളിൽ ബിജുവിന്റെ ബൈക്കും മൊബൈൽ ഫോണും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തിയത്. അപ്പുക്കുട്ടൻ–ശാന്ത ദമ്പതികളുടെ മകനായ ബിജു അവിവാഹിതനാണ്.
പാലത്തിന് മുകളിൽ ബൈക്കും ഫോണും കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. ബിജുവിനെ ഫോണിൽ ലഭിക്കാതിരുന്നതിനെ തുടർന്ന് ബന്ധുക്കളും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിരുന്നു. തുടർന്ന് പൊലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിൽ ഉച്ചയ്ക്ക് ഏകദേശം ഒരു മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഫയർഫോഴ്സ് സംഘം മൃതദേഹം കരയ്ക്കെടുത്ത് മാറ്റി.
ഇൻക്വസ്റ്റ് പരിശോധനയിൽ ബിജുവിന്റെ കഴുത്തിൽ പ്ലാസ്റ്റിക് കയർ കുരുക്കിയ നിലയിൽ കണ്ടെത്തി. ഈ കയറിന്റെ മറ്റേ അറ്റം പാലത്തിന്റെ കൈവരിയിൽ കെട്ടിയിട്ട നിലയിലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പാലത്തിൽ നിന്ന് തൂങ്ങിമരിക്കാൻ ശ്രമിച്ചപ്പോൾ കയർ പൊട്ടി പുഴയിലേക്ക് വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ മാസം 26 മുതൽ ബിജു ജോലിക്ക് ഹാജരായിരുന്നില്ലെന്ന് കമ്പനി അധികൃതർ അറിയിച്ചു. എന്നാൽ കഴിഞ്ഞ ഞായറാഴ്ച രാത്രി സഹപ്രവർത്തകരോടൊപ്പം വാടക വീട്ടിൽ ഐപിഎൽ ക്രിക്കറ്റ് മത്സരം കണ്ടിരുന്നുവെന്നും അതിന് ശേഷം ബിജുവിനെ കാണാതായതാണെന്നും സഹപ്രവർത്തകർ പൊലീസിന് മൊഴി നൽകി. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി എറണാകുളം ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.






