ന്യൂഡൽഹി: വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളും നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയും ചൂണ്ടിക്കാട്ടി പ്രതിഷേധത്തിന് ഒരുങ്ങുന്ന കോക്രോച്ച് ജനതാ പാർട്ടി പുതിയ ദേശീയ വക്താക്കളെ പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ അഭിജീത് ദിപ്കെ രൂപീകരിച്ച സംഘടന ജൂൺ 6-ന് ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. സംഘടനയുടെ ആശയങ്ങളും നിലപാടുകളും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ് വിവിധ മേഖലകളിൽ പ്രവർത്തനപരിചയമുള്ള മൂന്ന് പേരെ ദേശീയ വക്താക്കളായി നിയമിച്ചത്.
പ്രമുഖ അന്വേഷണാത്മക മാധ്യമപ്രവർത്തകനായ സൗരവ് ദാസ് ആണ് മുഖ്യ വക്തിയായി നിയമിതനായത്. 2025 നവംബറിൽ ഇന്ത്യാ ഗേറ്റിൽ നടന്ന മലിനീകരണ വിരുദ്ധ പ്രതിഷേധങ്ങളിൽ അദ്ദേഹം സജീവ പങ്കാളിയായിരുന്നു. രാഷ്ട്രീയ ഗവേഷകൻ, എഴുത്തുകാരൻ, ചലച്ചിത്ര സംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ വിജേത ദാഹിയ രണ്ടാമത്തെ വക്തിയാണ്. ദില്ലി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം ഹരിയാൻവി ഭാഷയിൽ ‘ദരാരേൻ’,‘ഓപ്രി പറായി’ എന്നീ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ‘പവർ ഓഫ് യൂണിവേഴ്‌സ്’, ‘ടു ഹെൽ വിത്ത് ദാറ്റ് ജോബ്’ എന്നീ പുസ്തകങ്ങളുടെ രചയിതാവുമാണ്.
മൂന്നാമത്തെ വക്തിയായി അശുതോഷ് റാങ്കയെ നിയമിച്ചു. ഐഐടി കാൺപൂർ, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് എന്നിവിടങ്ങളിൽ പഠിച്ച അദ്ദേഹം ലണ്ടനിലെ മക്കിൻസി ആൻഡ് കമ്പനിയിൽ മാനേജ്‌മെന്റ് കൺസൾട്ടന്റായി പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ വർഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ശേഷം ജയ്പൂരിൽ പരിസ്ഥിതി, വിദ്യാഭ്യാസം, നീറ്റ് പരീക്ഷാ വിവാദം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ജനകീയ പ്രവർത്തനങ്ങളിൽ സജീവമാണ്.
ജൂൺ 6-ന് അഭിജീത് ദിപ്കെ ഇന്ത്യയിൽ തിരിച്ചെത്തുന്നതോടെ ഡൽഹിയിൽ സമാധാനപരമായ പ്രതിഷേധ പരിപാടികൾ ആരംഭിക്കുമെന്ന് സംഘടന അറിയിച്ചു. നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയും സിബിഎസ്ഇ സംവിധാനത്തിലെ വീഴ്ചകളും സംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. രാജ്യത്തെ രാഷ്ട്രീയ ചർച്ചകളിൽ പുതിയ തലമുറയുടെ നേതൃത്വത്തിന് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് പുതിയ നിയമനങ്ങൾ പ്രഖ്യാപിച്ച ശേഷം സംഘടന വ്യക്തമാക്കി.






