കൊച്ചി: അപകടക്കേസിലെ തൊണ്ടിമുതലായി പൊലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരുന്ന ബൈക്ക് അനുമതിയില്ലാതെ ആക്രിക്കടക്കാരന് വിറ്റ അഡിഷണൽ എസ്‌ഐയ്ക്ക് സസ്‌പെൻഷൻ. എറണാകുളം മുളന്തുരുത്തി പൊലീസ് സ്റ്റേഷനിലെ അഡിഷണൽ എസ്‌ഐ സജുമോനെയാണ് റൂറൽ എസ്‌പി സസ്‌പെൻഡ് ചെയ്തത്.
വാഹനാപകടത്തെ തുടർന്ന് ഏകദേശം ഒൻപത് മാസമായി മുളന്തുരുത്തി പൊലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരുന്ന ബൈക്കാണ് രഹസ്യമായി വിറ്റതെന്നാണ് കണ്ടെത്തൽ. അപകടത്തിൽ ബൈക്ക് ഉടമ മരണപ്പെട്ടിരുന്നു. സ്റ്റേഷൻ ഇൻസ്‌പെക്ടറുടെ അനുമതിയോ മറ്റ് ഔദ്യോഗിക നടപടികളോ ഇല്ലാതെയാണ് ബൈക്ക് വിറ്റതെന്നും അന്വേഷണത്തിൽ വ്യക്തമായി.
സ്റ്റേഷനിലെ മറ്റ് ഉദ്യോഗസ്ഥരുടെ അറിവില്ലാതെ ബൈക്ക് വിറ്റ് ആക്രിക്കടക്കാരനിൽ നിന്ന് പണം കൈപ്പറ്റിയെന്നാണ് ആരോപണം. സംഭവം പുറത്തായതോടെ സ്പെഷ്യൽ ബ്രാഞ്ച് രഹസ്യാന്വേഷണം നടത്തി റിപ്പോർട്ട് റൂറൽ എസ്‌പിക്ക് കൈമാറി. തുടർന്ന് പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ നടപടി സ്വീകരിച്ചത്.
വിവാദത്തെ തുടർന്ന് വിറ്റ ബൈക്ക് പിന്നീട് പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചെത്തിച്ചു. അപകടത്തിൽ മരിച്ച ബൈക്ക് ഉടമയുടെ ബന്ധുക്കളുടെ അറിവോടെയും സമ്മതത്തോടെയുമാണ് വാഹനം വിറ്റതെന്നാണ് സജുമോൻ വിശദീകരണം നൽകിയതെന്ന് റിപ്പോർട്ടുണ്ട്.
എന്നാൽ കോടതിയുടെയോ സ്റ്റേഷന്റെയോ ഔദ്യോഗിക അനുമതിയില്ലാതെ കേസിലെ തൊണ്ടിമുതൽ വിൽക്കാൻ പാടില്ലെന്ന നിയമം നിലനിൽക്കേ, ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയും ചട്ടലംഘനവും ഉണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ വകുപ്പുതല അന്വേഷണം തുടരുകയാണ്.






