തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ സ്ഥാനത്തെ ചൊല്ലി സിപിഐയും സിപിഐഎമ്മും തമ്മിൽ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സൗഹാർദപരമായ ചര്‍ച്ചയായിരുന്നുവെങ്കിലും അന്തിമ ധാരണയിലെത്താൻ കഴിഞ്ഞില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു.
“സിപിഐയുടെ നിലപാട് സിപിഐ എടുത്തിട്ടുണ്ട്, സിപിഐഎമ്മിന്റെ നിലപാട് സിപിഐഎം എടുത്തിട്ടുണ്ട്. എല്‍ഡിഎഫിൽ സിപിഐയ്ക്ക് നൽകുന്ന പ്രാധാന്യം സിപിഐഎമ്മും നൽകണം. നിലപാട് എന്താണെന്ന് സിപിഐഎം വ്യക്തമാക്കട്ടെ. മുന്നണിയുടെ നല്ല മുന്നോട്ടുപോക്കിന് സിപിഐ ഒപ്പമുണ്ട്, പക്ഷേ വിട്ടുവീഴ്ചയ്ക്കില്ല,” എന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിപക്ഷ നേതാവും ഉപനേതാവും സിപിഐഎമ്മിൽ നിന്നായിരിക്കണമെന്നത് കീഴ്‌വഴക്കമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രശ്നം പരിഹരിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിനിടെ സിപിഐ–സിപിഐഎം തർക്കത്തെ തുടർന്ന് സംയുക്ത നിയമസഭാ കക്ഷി യോഗം വിളിക്കാനാകാത്ത സാഹചര്യമാണ് എൽഡിഎഫിൽ നിലനിൽക്കുന്നത്. ആവശ്യങ്ങൾ അംഗീകരിക്കാതെ യോഗത്തിൽ പങ്കെടുക്കാനാവില്ലെന്ന് സിപിഐഎമ്മിനെ സിപിഐ രേഖാമൂലം അറിയിച്ചതായും റിപ്പോർട്ടുണ്ട്.
അതേസമയം, നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി ലഭിക്കാത്തതിനെ തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. എന്നാൽ പ്രതിപക്ഷ നേതാവ് സഭ ബഹിഷ്‌കരിക്കുന്നുവെന്ന് പ്രഖ്യാപിച്ചെങ്കിലും, എംഎൽഎമാർ സഭ വിട്ടിറങ്ങിയ സമയത്ത് സിപിഐ എംഎൽഎ കെ. രാജൻ സഭയിൽ സംസാരിച്ചതും ശ്രദ്ധേയമായി.






