വാഷിങ്ടൺ: ചൊവ്വാ ഗ്രഹത്തിന്റെ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കാൻ നാസ അയച്ച ‘മാവെൻ’ ബഹിരാകാശ പേടകം പ്രവർത്തനം അവസാനിപ്പിച്ചതായി നാസ സ്ഥിരീകരിച്ചു. കഴിഞ്ഞ ആറ് മാസമായി പേടകത്തിൽ നിന്ന് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. അതോടെ പത്ത് വർഷത്തിലധികം നീണ്ടുനിന്ന വിജയകരമായ നിരീക്ഷണങ്ങൾക്കൊടുവിൽ മാവെൻ നമ്മളുമായുള്ള ബന്ധം എന്നന്നേക്കുമായി അവസാനിപ്പിച്ചു.
2013-ലാണ് മാവെൻ (MAVEN – Mars Atmosphere and Volatile EvolutioN) വിക്ഷേപിച്ചത്. കഴിഞ്ഞ ഡിസംബർ ആദ്യവാരത്തിൽ ചൊവ്വയുടെ മറുവശത്തേക്ക് നീങ്ങിയതിന് ശേഷം പേടകം നിശബ്ദമാവുകയായിരുന്നു. ലഭ്യമായ അവസാന വിവരങ്ങൾ പ്രകാരം പേടകം ഭ്രമണപഥത്തിൽ വെച്ച് അതിവേഗത്തിൽ കറങ്ങാൻ തുടങ്ങിയതായി കണ്ടെത്തി. ഇത് പേടകത്തിന്റെ ഭ്രമണപഥത്തെ ബാധിക്കുകയും ബാറ്ററികളിലെ ചാർജ് പൂർണ്ണമായും തീരുന്നതിന് കാരണമാവുകയും ചെയ്തു. നാസ നിയോഗിച്ച പ്രത്യേക അന്വേഷണ ബോർഡ് പേടകം ഇനി പ്രവർത്തനക്ഷമമാക്കാൻ കഴിയില്ലെന്ന് വിലയിരുത്തി. തകരാറിലേക്ക് നയിച്ച യഥാർത്ഥ കാരണം കണ്ടെത്താനുള്ള അന്വേഷണം ഇനിയും തുടരുകയാണ്.
ഒരു വർഷത്തെ കാലാവധി പ്രതീക്ഷിച്ച് വിക്ഷേപിച്ച മാവെൻ 11 വർഷത്തിലേറെയാണ് ചൊവ്വയെ നിരീക്ഷിച്ചത്. ചൊവ്വയുടെ അന്തരീക്ഷത്തിന്റെ പരിണാമത്തെക്കുറിച്ചും, അവിടെയുണ്ടായിരുന്ന വെള്ളവും വായുവും എങ്ങനെയാണ് നഷ്ടപ്പെട്ടതെന്നതിനെക്കുറിച്ചും നിർണ്ണായക വിവരങ്ങൾ മാവെൻ നൽകി. ചൊവ്വയുടെ ഉപരിതലത്തിലുള്ള നാസയുടെ ക്യൂരിയോസിറ്റി (Curiosity), പെർസിവീയറൻസ് (Perseverance) എന്നീ റോവറുകളിൽ നിന്നുള്ള വിവരങ്ങൾ ഭൂമിയിലേക്ക് എത്തിക്കുന്ന പ്രധാന ലിങ്കായി പ്രവർത്തിച്ചിരുന്നത് മാവെൻ ആയിരുന്നു.






