കോഴിക്കോട്: വടകര ലോക്സഭാ തിരഞ്ഞെടുപ്പിനിടെ വലിയ വിവാദമായ കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം ശക്തമാക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അന്വേഷണത്തിന്റെ തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി സംഘം ഇന്ന് വടകരയിൽ യോഗം ചേരും.
അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങൾ, തെളിവുകൾ ശേഖരിക്കുന്ന രീതി, മുൻ അന്വേഷണത്തിന്റെ വിവരങ്ങൾ എന്നിവ യോഗത്തിൽ പരിശോധിക്കും. ഇതിനുമുമ്പ് രജിസ്റ്റർ ചെയ്ത കേസിന്റെ ഫയലുകളും പ്രത്യേക സംഘം വിലയിരുത്തും.
വടകര ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിലാണ് കാഫിർ സ്ക്രീൻഷോട്ട് വിവാദം ഉയർന്നത്. യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഷാഫി പറമ്പിലിനെ മതവിശ്വാസിയായ മുസ്ലിമായും എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന കെ.കെ. ശൈലജയെ ‘കാഫിർ’ എന്ന രീതിയിലും ചിത്രീകരിച്ചുള്ള സ്ക്രീൻഷോട്ടാണ് വിവാദമായത്.
കേസിൽ ആദ്യം യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമിനെ പ്രതിയാക്കിയിരുന്നു. പിന്നീട് ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ റിബേഷ് രാമകൃഷ്ണനാണ് ഈ പോസ്റ്റ് ആദ്യം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതെന്ന് കണ്ടെത്തി. എന്നാൽ തുടർന്ന് അന്വേഷണം കാര്യമായ പുരോഗതി കൈവരിച്ചിരുന്നില്ല. ഇപ്പോൾ പ്രത്യേക അന്വേഷണ സംഘം ചുമതലയേറ്റതോടെ കേസിലെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ വൃത്തങ്ങൾ.






