നാഗ്പുർ: കാമുകിമാർക്ക് ഐഫോൺ വാങ്ങി നൽകാൻ ലക്ഷങ്ങൾ വിലമതിക്കുന്ന ആഡംബര ടാപ്പുകൾ മോഷ്ടിച്ച് വിറ്റ രണ്ട് പ്രായപൂർത്തിയാകാത്തവർ പിടിയിലായി. ഏകദേശം 6.5 ലക്ഷം രൂപ വിലവരുന്ന ഡിസൈനർ ടാപ്പുകളാണ് ഇവർ മോഷ്ടിച്ചതെന്ന് പൊലീസ് അറിയിച്ചു.
ടൈൽസും സാനിറ്ററി വെയർ ഉൽപ്പന്നങ്ങളും വിൽക്കുന്ന ‘രാഹുൽ സെറാമിക്സ് പ്രൈവറ്റ് ലിമിറ്റഡ്’ സ്ഥാപനത്തിന്റെ ഗോഡൗണിൽ നിന്നാണ് മോഷണം നടന്നത്. സ്ഥാപന ഉടമ രാഹുൽ ജയചന്ദ് ബത്ര നൽകിയ പരാതിയെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്.
മെയ് 27-ന് രാത്രി ഗോഡൗണിന്റെ മേൽക്കൂരയിലെ ടിൻ ഷീറ്റുകൾ നീക്കം ചെയ്ത് അകത്ത് കടന്ന പ്രതികൾ സ്വർണനിറം, റോസ് ഗോൾഡ്, വെള്ളിനിറം എന്നിവയിലുള്ള വിലപിടിപ്പുള്ള ടാപ്പുകളാണ് മോഷ്ടിച്ചത്. മോഷ്ടിക്കപ്പെട്ട സാധനങ്ങളുടെ ആകെ മൂല്യം 6.5 ലക്ഷം രൂപയോളം വരും.
എന്നാൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഈ ആഡംബര ടാപ്പുകൾ വെറും 20,000 രൂപയ്ക്ക് ഒരു പ്രാദേശിക ആക്രിക്കാരന് വിറ്റതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മോഷണത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് കാമുകിമാർക്ക് ഐഫോൺ വാങ്ങി നൽകാനായിരുന്നു പദ്ധതിയെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
സംഭവസ്ഥലത്തും സമീപ പ്രദേശങ്ങളിലുമുള്ള 35 സി.സി.ടി.വി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്, രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കേസിൽ മോഷണവസ്തുക്കൾ വാങ്ങിയ ഇർഫാൻ അലി എന്ന ഇമ്മു റംസാൻ അലിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സാങ്കേതിക തെളിവുകളും രഹസ്യവിവരങ്ങളും ഉപയോഗിച്ച് വെറും 12 മണിക്കൂറിനുള്ളിൽ കേസ് തെളിയിക്കാൻ കഴിഞ്ഞതായി പൊലീസ് വ്യക്തമാക്കി. മോഷ്ടിക്കപ്പെട്ട 6.5 ലക്ഷം രൂപയുടെ സാനിറ്ററി ഉപകരണങ്ങൾ വീണ്ടെടുത്തതായും തുടർ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.






