ഇംഫാൽ: മണിപ്പൂരിൽ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സംഘർഷം. കാങ്പോക്പി ജില്ലയിലെ ലോലിബോൾ കുള്ളാൻ ഗ്രാമത്തിൽ നടന്ന അക്രമത്തിൽ യുവദമ്പതിമാരുൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. കൂടാതെ ഏഴ് വീടുകൾ തീയിട്ട് നശിപ്പിച്ചതായും വിവരമുണ്ട്.
കുക്കി–നാഗ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമാണ് നിലവിൽ മേഖലയിൽ രൂക്ഷമായിരിക്കുന്നത്. ആക്രമണത്തിന് പിന്നിൽ ആയുധധാരികളായ നാഗ വിഭാഗക്കാരാണെന്ന് കുക്കി വിഭാഗം ആരോപിക്കുന്നു. എന്നാൽ, നാഗ വിഭാഗം ഈ ആരോപണം നിഷേധിച്ച്, സ്വന്തം ഗ്രാമത്തിന് തന്നെ തീയിട്ടതാണെന്ന കുക്കികളുടെ വാദം തള്ളിക്കളയുന്നു.
മെയ് 13-ന് കുക്കി വിഭാഗത്തിലെ മൂന്ന് മതപണ്ഡിതന്മാർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് നിലവിലെ സംഘർഷങ്ങളുടെ തുടക്കം. തുടർന്ന് മേഖലയിൽ ഉപരോധങ്ങളും പ്രതിഷേധങ്ങളും ശക്തമായി.
ഇതിനിടെ ഇരുവിഭാഗങ്ങളും ആളുകളെ തടവിൽ വെച്ചിരിക്കുന്ന സാഹചര്യവും തുടരുന്നു. നിലവിൽ 20 പേരെ കണ്ടെത്താനുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതിൽ 14 പേർ കുക്കി വിഭാഗത്തിലും, 6 പേർ നാഗ വിഭാഗത്തിലും തടവിലാണെന്ന് വിവരമുണ്ട്.
സംഘർഷം നിയന്ത്രിക്കാൻ കൂടുതൽ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ടെന്നും, ജനങ്ങൾ അക്രമങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.






