കൊച്ചി: സിഎംആർഎൽ–എക്‌സാലോജിക് കേസിൽ ഇഡി അന്വേഷണം തടയണമെന്ന സിഎംആർഎല്ലിന്റെ ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ആദായനികുതി സെറ്റിൽമെന്റ് നടപടികൾ കേസിനെ അവസാനിപ്പിക്കുന്നതല്ലെന്നും കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച അന്വേഷണം നടത്താൻ ഇഡിക്ക് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.
പിഎംഎൽഎ നിയമപ്രകാരം നടക്കുന്ന അന്വേഷണത്തിന് നികുതി തർക്കങ്ങളിലെ തീർപ്പുകൾ തടസ്സമാകില്ലെന്നും കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച സ്വത്തുക്കൾ സംബന്ധിച്ച് ഇഡി അന്വേഷണം തുടരുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അതേസമയം, നിയമത്തിലെ ചില വകുപ്പുകൾ പ്രകാരം ക്രിമിനൽ നടപടികളിൽ ഇഡിയുടെ അധികാരപരിധി നിയന്ത്രിതമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
അപ്പീൽ നൽകിയതിന്റെ പേരിൽ അന്വേഷണം രണ്ടാഴ്ചത്തേക്ക് നിർത്തിവയ്ക്കണമെന്ന സിഎംആർഎല്ലിന്റെ ആവശ്യം കോടതി നിരസിച്ചതോടെ കേസിൽ ഇഡി നടപടികൾ തുടരുമെന്ന് വ്യക്തമായി. സിംഗിൾ ബെഞ്ച് വിധി ശരിവെച്ച ഡിവിഷൻ ബെഞ്ച്, സിഎംആർഎല്ലിന്റെ ഹർജി തള്ളിക്കളഞ്ഞു.






