ജയ്പൂർ: യുഗാണ്ടയിൽ നിന്ന് എത്തിയ 19 വയസുകാരിയിൽ എബോള വൈറസ് ബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് രാജസ്ഥാനിൽ ജാഗ്രത. യുവതിയെ ജയ്പൂരിലെ സർക്കാർ ആശുപത്രിയിൽ ഐസലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
വ്യാഴാഴ്ച രാവിലെ ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിൽ ജയ്പൂരിലെത്തിയ യുവതിയെ വിമാനത്താവളത്തിലെ ആരോഗ്യ പരിശോധനയ്ക്കിടെയാണ് സംശയാസ്പദ കേസായി കണ്ടെത്തിയത്. തുടർന്ന് രാജസ്ഥാൻ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (ആർയുഎച്ച്എസ്) ആശുപത്രിയിലെ പ്രത്യേക മുറിയിൽ നിരീക്ഷണത്തിലാക്കി.
യുവതിയുടെ രക്തസാംപിൾ പരിശോധനയ്ക്കായി പുണെയിലെ ലബോറട്ടറിയിലേക്ക് അയച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. 48 മണിക്കൂറിന് ശേഷം രണ്ടാമത്തെ സാംപിളും പരിശോധനയ്ക്കായി അയക്കും. പരിശോധനാഫലം ലഭിക്കുന്നതുവരെ യുവതി ക്വാറന്റൈനിൽ തുടരും. ഫലം പോസിറ്റീവായാൽ 21 ദിവസത്തെ ചികിത്സയും നിരീക്ഷണവും നൽകും.
ഒരു മാസത്തിലേറെയായി വയറുവേദനയും ഭക്ഷണത്തോടുള്ള താൽപര്യക്കുറവും യുവതിക്കുണ്ടായിരുന്നുവെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞു. നിലവിൽ തലവേദനയും അനുഭവപ്പെടുന്നുണ്ട്. എന്നാൽ രോഗലക്ഷണങ്ങൾ മാത്രം അടിസ്ഥാനമാക്കി എബോള സ്ഥിരീകരിക്കാൻ കഴിയില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
അതേ വിമാനത്തിൽ യാത്ര ചെയ്ത മറ്റ് യാത്രക്കാർക്കും മുൻകരുതൽ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. എല്ലാവരോടും വീടുകളിൽ നിരീക്ഷണത്തിൽ തുടരാൻ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.






