ന്യൂഡൽഹി: ഡൽഹിയിൽ 21 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടൽ തീപിടിത്തത്തിന് പിന്നിൽ പാചകക്കാരന്റെ അശ്രദ്ധയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടലിലെ പാചകക്കാരനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച സൗത്ത് ഡൽഹിയിലെ മാളവ്യ നഗറിനടുത്തുള്ള ഹൗസ് റാണി മേഖലയിലെ ‘ഫ്‌ളറിഷ് സ്റ്റേ ബി ആൻഡ് ബി’ ഹോട്ടലിലായിരുന്നു വൻ തീപിടിത്തം ഉണ്ടായത്. വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരാണ് ദുരന്തത്തിൽ മരിച്ചത്.
പാചകക്കാരന്റെ അനാസ്ഥയാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് മറ്റ് ചിലരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ ഒരാളുടെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മരിച്ചവരിൽ നൈജീരിയയിൽ നിന്നുള്ള നാല് പേരും കിർഗിസ്ഥാനിൽ നിന്നുള്ള മൂന്ന് പേരും ഉൾപ്പെടുന്നു. മൊസാംബിക്, ലൈബീരിയ, ഉസ്‌ബെക്കിസ്ഥാൻ, ബംഗ്ലാദേശ്, ഇറാഖ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഓരോരുത്തരും മരണപ്പെട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഹോട്ടലിൽ അടിസ്ഥാന അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പോലും പാലിച്ചിരുന്നില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കെട്ടിടത്തിലെ അഗ്നിസുരക്ഷാ സംവിധാനത്തിൽ ഗുരുതരമായ വീഴ്ചകളും നിരവധി സുരക്ഷാ ലംഘനങ്ങളും ഉണ്ടായിരുന്നതായി അധികൃതർ വ്യക്തമാക്കി.
ജനലുകളും ഗ്ലാസ് പാനലുകളും പൂർണമായും അടച്ച നിലയിലായിരുന്നതിനാൽ പുക പുറത്തേക്ക് പോകാൻ വഴിയുണ്ടായിരുന്നില്ല. കൂടാതെ ബേസ്മെന്റിലേക്കുള്ള പ്രവേശന കവാടം അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തി.
ആറ് മുറികൾക്ക് മാത്രം അനുമതിയുണ്ടായിരുന്ന കെട്ടിടത്തിൽ 25 മുറികൾ അനധികൃതമായി നിർമിച്ചാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി.






