ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങളിലെ പിന്തുണയുടെ തോതിൽ ആളുകൾ എത്തിയില്ലെങ്കിലും സിജെപിയുടെ പ്രതിഷേധത്തിന് പിന്തുണയുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് യുവതീയുവാക്കൾ ദില്ലിയിലെ ജന്തർ മന്തറിൽ ഒത്തുകൂടി. പാറ്റയുടെ ചിഹ്നമുള്ള ടീഷർട്ടുകളും ദേശീയപതാകകളും കൈയിലെന്തിയാണ് പ്രതിഷേധക്കാർ എത്തിയത്.
സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയെ പിന്തുണച്ച് രാവിലെ തന്നെ പ്രവർത്തകർ ജന്തർ മന്തറിൽ എത്തിത്തുടങ്ങി. ദില്ലിക്ക് പുറമെ മഹാരാഷ്ട്ര, ഉത്തർപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട്, ആന്ധ്രപ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും പ്രതിഷേധത്തിൽ പങ്കെടുത്തു. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെ സമരം തുടരുമെന്നാണ് പ്രവർത്തകർ അറിയിച്ചത്.
സിജെപി ഉയർത്തുന്ന ആവശ്യങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെ നേതാക്കളും പ്രവർത്തകരും പ്രതിഷേധവേദിയിലെത്തി. പ്രതിഷേധത്തിന് പൂർണ പിന്തുണയാണെന്ന് എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷ് വ്യക്തമാക്കി.
അതേസമയം, ‘ജയ് ശ്രീറാം’ മുദ്രാവാക്യം മുഴക്കിക്കൊണ്ട് ഒരു സംഘം പ്രതിഷേധവേദിയിലെത്തുകയും സിജെപിക്കെതിരെ പ്രതിഷേധം നടത്താൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് ഇവരെ പൊലീസ് ജന്തർ മന്തർ പരിസരത്ത് നിന്ന് മാറ്റി.
സാമൂഹിക മാധ്യമങ്ങളിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ സിജെപിക്ക് വലിയ പിന്തുണ ലഭിച്ചിരുന്നെങ്കിലും അതേ തോതിൽ ആളുകളെ നേരിട്ട് പ്രതിഷേധത്തിലേക്ക് എത്തിക്കാൻ സാധിച്ചില്ല. എന്നിരുന്നാലും, നീറ്റ്, സി.ബി.എസ്.ഇ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്ന യുവജന അസംതൃപ്തിയുടെ പ്രതീകമായി ജന്തർ മന്തറിലെ ഈ പ്രതിഷേധം മാറിയിരിക്കുകയാണ്.
പ്രതിഷേധക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്നത് സമരത്തിന് കൂടുതൽ പിന്തുണ നേടിക്കൊടുക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ പൊലീസ് നിയന്ത്രിത സമീപനമാണ് സ്വീകരിച്ചതെന്നും വിലയിരുത്തപ്പെടുന്നു.






