മൂലമറ്റം: വാഗമണ്ണിലെ പുള്ളിക്കാനത്തിന് സമീപം കാട്ടിൽ വഴിതെറ്റി കുടുങ്ങിയ രണ്ട് യുവാക്കളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. മൂവാറ്റുപുഴ സ്വദേശികളായ ശ്യാം ടി. കുഞ്ഞുമോൻ (31), നിഖിൽ ബിനു (23) എന്നിവരാണ് വെള്ളിയാഴ്ച രാത്രി അപകടത്തിൽപ്പെട്ടത്.
വൈകിട്ട് അഞ്ചരയോടെ ഇരുചക്രവാഹനത്തിൽ വാഗമണ്ണിലെത്തിയ ഇരുവരും വാഹനം പാർക്ക് ചെയ്ത ശേഷം സമീപത്തെ ഒരു ചെറിയ വഴിയിലൂടെ കാഴ്ചകൾ കാണാൻ നടന്നു. ഏകദേശം അരക്കിലോമീറ്റർ അകലെ ഒരു പാറക്കെട്ടിന് മുകളിലെത്തിയപ്പോൾ കനത്ത കോടമഞ്ഞും ഇരുട്ടും അനുഭവപ്പെട്ടു. ഇതോടെ ദിശ തിരിച്ചറിയാൻ കഴിയാതെ അവർ കാട്ടിനുള്ളിൽ കുടുങ്ങി.
താഴെ അഗാധമായ കൊക്കയുണ്ടെന്ന് മനസിലായതോടെ ഇരുവരും ഭയന്നു. ഇതിനിടെ ഒരാളുടെ മൊബൈൽ ഫോൺ ചാർജ് തീർന്ന് ഓഫാവുകയും ചെയ്തു. തുടർന്ന് അവർ സഹായത്തിനായി മൂലമറ്റം അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. അഗ്നിരക്ഷാസേന ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഫോൺ റേഞ്ച് ലഭിക്കാത്തതിനാൽ ആദ്യം ബന്ധപ്പെടാൻ ബുദ്ധിമുട്ടുണ്ടായെങ്കിലും പിന്നീട് ലഭിച്ച ഗൂഗിൾ ലൊക്കേഷൻ സഹായകമായി. ടോർച്ചുകളുടെ വെളിച്ചവും ശബ്ദസൂചനകളും ഉപയോഗിച്ച് മുക്കാൽ മണിക്കൂറിലേറെ നടത്തിയ തെരച്ചിലിനൊടുവിൽ യുവാക്കളെ കണ്ടെത്തി.
ഭയവും ക്ഷീണവും കാരണം അവശരായിരുന്ന ഇരുവരെയും അഗ്നിരക്ഷാസേന സുരക്ഷിതമായി ഫയർ സ്റ്റേഷനിലെത്തിച്ചു. പിന്നീട് ബന്ധുവിനെ വിവരം അറിയിച്ച് യുവാക്കളെ അദ്ദേഹത്തോടൊപ്പം വീട്ടിലേക്ക് അയച്ചു. അഗ്നിരക്ഷാസേനാംഗങ്ങളായ കെ. സന്ദീപ്, ജിബി പി. വരമ്പനാട്ട്, ജെയിംസ് തോമസ്, ഷിന്റോ ജോസ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.






