ഖത്തർ: പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമായ ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളം ഇറാന്റെ മിസൈൽ ആക്രമണത്തിൽ തകർന്നു. യുദ്ധത്തിന്റെ ആദ്യ ആഴ്ചകളിൽ തന്നെ അൽ ഉദൈദിലെ കമ്പൈൻഡ് എയർ ഓപ്പറേഷൻസ് സെന്ററിലേക്ക് (CAOC) ഒന്നിലധികം ഇറാനിയൻ മിസൈലുകൾ പതിച്ചിരുന്നു. ഇതോടെ വ്യോമകേന്ദ്രത്തിന്റെ പ്രവർത്തനം നിലച്ചുവെന്നാണ് വിവരം. എന്നാൽ സംഭവം നടന്ന സമയത്ത് ഇതുസംബന്ധിച്ച് യുഎസ് ഔദ്യോഗിക സ്ഥിരീകരണം നൽകിയിരുന്നില്ല.
ഫെബ്രുവരി 28-ന് ആരംഭിച്ച ഓപ്പറേഷൻ എപ്പിക് ഫ്യൂറിയിൽ യുഎസിന് ഇതുവരെയായി കനത്ത നഷ്ടം നേരിടേണ്ടിവന്നെന്നാണ് വിലയിരുത്തൽ. യുദ്ധം തുടങ്ങി നാല് മാസങ്ങൾക്ക് ശേഷമാണ് ഇറാൻ യുദ്ധത്തിൽ തങ്ങൾക്കുണ്ടായ ഏറ്റവും വലിയ നഷ്ടത്തെ കുറിച്ച് യുഎസ് സൈനികോദ്യോഗസ്ഥർ വെളിപ്പെടുത്തുന്നത്.
അതേസമയം, ഇറാൻ ആക്രമണ സാധ്യത മുൻകൂട്ടി കണക്കിലെടുത്ത് സൈനികരെയും നിർണായക സംവിധാനങ്ങളെയും നേരത്തെ തന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നുവെന്നാണ് യുഎസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
പതിറ്റാണ്ടുകളായി അമേരിക്കയുടെ പശ്ചിമേഷ്യൻ സൈനിക പ്രവർത്തനങ്ങളുടെ ഹൃദയകേന്ദ്രമായിരുന്നു അൽ ഉദൈദ്. അഫ്ഗാനിസ്ഥാൻ യുദ്ധം, ഇറാഖ് അധിനിവേശം ഉൾപ്പെടെയുള്ള നിരവധി സൈനിക ഓപ്പറേഷനുകൾക്ക് നേതൃത്വം നൽകിയ കേന്ദ്രം കൂടിയാണിത്. 2001-ൽ പൂർണതോതിൽ പ്രവർത്തനം ആരംഭിച്ച ഈ വ്യോമകേന്ദ്രം പശ്ചിമേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ വ്യോമ കമാൻഡ് ആസ്ഥാനമായാണ് അറിയപ്പെട്ടിരുന്നത്.
അൽ ഉദൈദ് കേന്ദ്രത്തിന് സംഭവിച്ച നാശനഷ്ടങ്ങൾ പരിഹരിച്ച് പുനർനിർമിക്കുമോയെന്ന കാര്യത്തിൽ യുഎസ് സെൻട്രൽ കമാൻഡ് ഇതുവരെ വ്യക്തമായ പ്രതികരണം നൽകിയിട്ടില്ല.






