കൊച്ചി: അന്തരിച്ച നടൻ സലിംകുമാറിന് വിട നൽകി നാട്. പറവൂർ ചിറ്റേത്തുകരയിലെ ലാഫിങ് വില്ല വീട്ടുവളപ്പിൽ അദ്ദേഹത്തിന്റെ സംസ്കാരം നടത്തി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരച്ചടങ്ങുകൾ.
മുഖ്യമന്ത്രി വി.ഡി. സതീശൻ വീട്ടിൽ സംസ്‌കാരച്ചടങ്ങുൾക്ക് മുന്നിൽനിന്നു. അവസാനനിമിഷവും ഒട്ടേറെപ്പേരാണ് പ്രിയനടനെ അവസാനമായി കാണാൻ വീട്ടിലേക്ക് ഒഴുകിയെത്തിയത്. ചടങ്ങുകൾ ആരംഭിച്ചതോടെ ചന്തു പൊട്ടിക്കരഞ്ഞു. ചിതയ്ക്ക് തീക്കൊളുത്തുംമുമ്പ് ചന്തുവും ആരോമലും പിതാവിന് അവസാന ചുംബനം നൽകി ഭാര്യ സുനിതയും കണ്ണീരോടെയാണ് സലിംകുമാറിന് വിട നൽകിയത്. ചന്തുവും ആരോമലും ചേർന്ന് ചിതയ്ക്ക് തീക്കൊളുത്തി.
ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, മന്ത്രി പി.സി. വിഷ്ണുനാഥ്, എംഎൽഎമാർ, നടന്മാർ, താരസംഘടനയായ ‘അമ്മ’ ഭാരവാഹികൾ ഉൾപ്പെടെ പറവൂരിലെ വീട്ടിലെത്തി. ടൗൺഹാളിലെ പൊതുദർശനത്തിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്.
സലിംകുമാറിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഇല്ലാതെയാണ് സംസ്‌കാരച്ചടങ്ങുകൾ നടന്നത്. അസ്ഥി പുഴയിൽ ഒഴുക്കുന്നത് ഉൾപ്പെടെ ചടങ്ങുകൾ വേണ്ടെന്ന് അദ്ദേഹം നിർദേശിച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു സലിംകുമാറിന്റെ അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. ആരോഗ്യനില വഷളായതിനെത്തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.






