ഒന്നാം റാങ്കുകാരായി ലോകകപ്പിന് പോകുന്നവർ കപ്പടിക്കില്ലത്രേ. അങ്ങനെ ഒരു വിചിത്രമായ ശാപമുണ്ട് ഫിഫ ലോകകപ്പിന്. 1992ൽ ഫിഫ തങ്ങളുടെ പോയിന്റിങ്ങ് സിസ്റ്റം പുതുക്കിയതിനു ശേഷമാണ് ഇത്തരമൊരു ചരിത്രത്തിന്റേയും തുടക്കം. അമേരിക്ക വേദിയായ 1994 ലോകകപ്പാണ് ആദ്യത്തേത്, അന്ന് ഒന്നാം റാങ്കുകാരായി കളിക്കാനിറങ്ങിയ ജർമനി ക്വാർട്ടർ ഫൈനലിൽ ബൾഗേറിയയോട് തോറ്റ് പുറത്തായി. റോബർട്ടോ ബാജിയോയുടെ വിഖ്യാതമായ പെനാൽറ്റി മിസ് പിറന്ന ആ വർഷം കിരീടം നേടിയത് ബ്രസീൽ.
1998ലെ ഫ്രാൻസ് വേദിയായ ലോകക്കപ്പിനെത്തുമ്പോൾ റാങ്കിങ്ങിൽ മുന്നിൽ ബ്രസീൽ. എന്നാൽ ഫൈനലിൽ ആതിഥേയർക്ക് മുന്നിൽ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽക്കാനായിരുന്നു അവരുടെ വിധി. ബ്രസീൽ കിരീടം തിരിച്ചെടുത്ത 2002ലെ ജപ്പാൻ – സൗത്ത് കൊറിയ ലോകകപ്പിന് മുമ്പ് ഒന്നാം റാങ്കിൽ ഇരുന്നത് ഫ്രാൻസായിരുന്നു, പക്ഷേ ഗ്രൂപ് ഘട്ടത്തിൽ രണ്ട് തോൽവിയും ഒരു സമനിലയും വഴങ്ങിയ അവർ നോക്ക്ഔട്ടിന് യോഗ്യത പോലും നേടാതെ പുറത്തായി.
2006ലും സ്ഥിതി അതുതന്നെ. ജർമനിയിൽ നടന്ന ടൂർണമെന്റിന് ഒന്നാം റാങ്കോടെ എത്തിയ ബ്രസീൽ, ക്വാർട്ടർ ഫൈനലിൽ സിനദിൻ സിദാന് മുന്നിൽ വീണു. ബ്രസീലിനെ വീഴ്ത്തി മുന്നേറിയ ഫ്രാൻസ് കലാശപ്പോരിൽ അസൂറിപ്പടയ്ക്ക് മുന്നിൽ വീണു. 2010ലെ ദക്ഷിണാഫ്രിക്ക ലോകകപ്പ് ജയിച്ചത് സ്പെയ്നിനാണ്, പക്ഷേ അന്നും ഒന്നാം റാങ്കോടെ വന്നത് ബ്രസീലായിരുന്നു, അവർ റണ്ണർ അപ്പായ നെതർലാൻഡ്സിനോട് ക്വാർട്ടർ ഫൈനലിൽ തോറ്റ് പുറത്തായി. 2014 ബ്രസീൽ ലോകകപ്പിന് ഒന്നാം റാങ്കോടെ പോയ സ്പെയ്നിന് സംപൂജ്യരായി ഗ്രൂപ് ഘട്ടത്തിൽ മടങ്ങാനായിരുന്നു വിധി. കിരീടം തൊട്ടത് ജർമനി.
2018ലെ റഷ്യ ലോകകപ്പിൽ ഒന്നാം റാങ്കോടെ ഇതേ ജർമനി ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്ത്. അന്ന് ദിദിയർ ദേശാംപ്സിന്റെ ഫ്രാൻസ് ക്രൊയേഷ്യയെ വീഴ്ത്തി ജേതാക്കളായി. 2022 ലോകകപ്പിന് ഒന്നാം റാങ്കോടെ പോയ ബ്രസീൽ ക്വാർട്ടറിൽ ക്രൊയേഷ്യയോട് പെനാൽറ്റിയിൽ തോറ്റു. ലയണൽ മെസ്സിയും സംഘവുമാണ് ഖത്തറിൽ വിശ്വാകിരീടം ചൂടിയത്. ഇത്തവണ ആ യോഗം ഇതേ മെസിയുടെ ടീമിനാണ്. ഒന്നാം റാങ്കോടെ എത്തുന്ന മെസിയും സംഘവും ഈ ശാപമോക്ഷം നേടുമോ? കാത്തിരുന്ന് കാണാം.




