പാലക്കാട്: കിണർ വൃത്തിയാക്കുന്നതിനിടെ കപ്പിയും കയറും തൂണും പൊട്ടിവീണ് തൊഴിലാളി മരിച്ചു. കുഴൽമന്ദം പെരുങ്കുന്നം തെക്കേക്കര സ്വദേശിയായ രാമദാസ് (41) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ചിതലി എടക്കാട്ടിലെ ഒരു സ്വകാര്യ വ്യക്തിയുടെ കിണർ വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. കിണർ വൃത്തിയാക്കിയ ശേഷം മുകളിലേക്ക് കയറാൻ തയ്യാറെടുക്കുന്നതിനിടെ കപ്പിയും കയറും തൂണും പൊട്ടി താഴേക്ക് വീഴുകയായിരുന്നു.
ഇരുമ്പ് കമ്പി തലയിൽ പതിച്ചതിനെ തുടർന്ന് രാമദാസിന് ഗുരുതരമായി പരിക്കേറ്റു. സംഭവസ്ഥലത്ത് വെച്ചുതന്നെ അദ്ദേഹം മരിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് ആലത്തൂർ അഗ്നിശമന സേന സ്ഥലത്തെത്തി മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തു. കുഴൽമന്ദം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പരേതനായ മാണിയുടെയും ദൈവാനിയുടെയും മകനാണ് രാമദാസ്. ഭാര്യ അംബിക. മക്കൾ: ആദി കൃഷ്ണൻ, ആദിത്യൻ. സഹോദരങ്ങൾ: ഭവദാസ്, കൃഷ്ണദാസ്, ഗീത.






