ഒടുവിൽ തെരഞ്ഞെടുപ്പ് തോൽവിയിൽ സമസ്താപരാധം ഏറ്റു പറഞ്ഞ് സിപിഎം. സംഘടനാപരമായ പിഴവും നിലപാടുകളിലെ പിഴവും തിരിച്ചടിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഏറ്റു പറഞ്ഞിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് തള്ളിപ്പറയാതിരുന്ന വെള്ളാപ്പള്ളിയെ പൂർണമായും കൈവിട്ട നിലപാടാണ് സംസ്ഥാന സെക്രട്ടറി ഏറ്റവും ലേറ്റസ്റ്റായി സ്വീകരിച്ചിരിക്കുന്നത്. വെള്ളാപ്പള്ളിയുടെ മുസ്ലിം വിരുദ്ധ പ്രസ്താവന ശക്തമായി പ്രതിരോധിച്ചില്ലെന്ന പൊതുബോധം ഉണ്ടായി. അത് ദൂരീകരിക്കുന്നതിൽ പാർട്ടിക്ക് പിഴവ് സംഭവിച്ചു എന്നും സംസ്ഥാന സെക്രട്ടറി ഏറ്റു പറഞ്ഞു. വൈകിയെങ്കിലും കാര്യം മനസിലായത് നന്നായെന്ന് കരുതാം.
ഗോവിന്ദൻ മാസ്റ്റർ മാത്രമല്ല, പി ജയരാജനും രൂക്ഷ ഭാഷയിൽ തന്നെയാണ് വെള്ളാപ്പള്ളിയെ വിമർശിച്ചത്. വെള്ളാപ്പള്ളി രണ്ട് വള്ളത്തിൽ കാൽ ചവിട്ടിനിൽക്കുന്നു. നവോത്ഥാനത്തിൽ ഒപ്പം നിർത്തുന്നു. എന്നാൽ മകനെ ബിജെപിക്കൊപ്പം നിർത്തുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ബഹുമുഖ വേഷം കേരളീയ സമൂഹം തിരിച്ചറിയണമെന്നുമാണ് ജയരാജൻ പറഞ്ഞത്. വെള്ളാപ്പള്ളിയെ കയറൂരി വിട്ടതിനുള്ളത് പാർട്ടി അനുഭവിച്ചെന്ന സ്വരം തന്നെയാണ് നേതാക്കന്മാർക്കെല്ലാമുള്ളത്.
സിപിഐഎം സംസ്ഥാന സമിതിയിൽ വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമർശനം ഉയർന്നതിന് പിന്നാലെയാണ് പി ജയരാജൻ്റെ പരസ്യ പ്രതികരണം എന്നതാണ് ശ്രദ്ധേയം. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ശക്തമായി തള്ളിപ്പറയണമെന്ന ആവശ്യം കഴിഞ്ഞ ദിവസം ചേർന്ന സിപിഐഎം സംസ്ഥാന സമിതിയിൽ ഉയർന്നിരുന്നു. വെള്ളാപ്പള്ളിക്കെതിരെ കടുത്ത വിമർശനം വേണമെന്നും സംസ്ഥാന സമിതിയിൽ ഉയർന്നിരുന്നു. വർഗീയതയോട് സ്വീകരിച്ച അഴകൊഴമ്പൻ സമീപനം ഇനി പാടില്ലെന്നും എല്ലാത്തരം വർഗീയതയും ശക്തമായി എതിർക്കുമെന്ന ആവശ്യവും സംസ്ഥാന സമിതിയിൽ നേതാക്കൾ ഉന്നയിച്ചിരുന്നു.
ഇത്രയൊക്കെ പിഴവ് ഏറ്റുപറയുമ്പോഴും കോൺഗ്രസ്-ബിജെപി ഡീലെന്ന ആരോപണത്തിൽ നിന്ന് പിന്നോട്ട് പോകുന്നില്ല. ഏതാണ്ട് 30 മണ്ഡലങ്ങളിൽ ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ചുനൽകി. ചില മണ്ഡലങ്ങളിൽ ബിജെപിക്ക് യുഡിഎഫ് വോട്ടും നൽകിയെന്നും പാർട്ടി ഇപ്പോഴും ആരോപിക്കുന്നു. കേരളത്തിലെയും കർണാടകത്തിലെയും സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഭാഗമായി വന്ദേമാതരം ചൊല്ലിയത്, പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത്, എംജി സർവകലാശാലയിലെ കാവിവൽക്കരണം തുടങ്ങിയ വിഷയങ്ങളാണ് ബിജെപി- കോൺഗ്രസ് ഡീലിന് തെളിവായി സിപിഎം ഉയർത്തിക്കാണിക്കുന്നത്.
തെരഞ്ഞെടുപ്പ് തോൽവിക്ക് ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കാരണമായി എന്നും സിപിഎം സംസ്ഥാന സെക്രട്ടറി ഏറ്റു പറയുന്നുണ്ട്. ‘സ്വർണക്കൊള്ളയും അയ്യപ്പസംഗമവും തെരഞ്ഞെടുപ്പിൽ ബാധിച്ചു. അയ്യപ്പ സംഗമം നടത്തിയത് ദേവസ്വം ബോർഡായിരുന്നു. യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് ശരിയായില്ല’- എന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ‘എസ്ഐആർ ന്യൂനപക്ഷങ്ങൾക്കുണ്ടാക്കിയ ആശങ്ക ലീഗ്-ജമാഅത്തെ ഇസ് ലാമി-കോൺഗ്രസ് കൂട്ടുകെട്ട് നല്ലപോലെ ഉപയോഗിച്ചു. ന്യൂനപക്ഷങ്ങളെ ഇടതുപക്ഷ ചേരിയിൽ നിന്ന് മാറ്റാൻ ഇത് കാരണമായി. തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയം പാളിയെന്ന് സമ്മതിക്കുന്നതിനൊപ്പം പുതിയൊരു വിപ്ലവ നീക്കത്തിനും തുടക്കമിട്ടിട്ടുണ്ട്.
പുതിയ കാലത്ത് പാർടി മുന്നോട്ടുവെക്കേണ്ട ആശയങ്ങളും പ്രവർത്തന പദ്ധതിയും എന്താകണമെന്നത് സംബന്ധിച്ച് അഭിപ്രായങ്ങളും നിർദേശങ്ങളും തേടാനുള്ള സംവിധാനമാണ് പാർട്ടി കൊണ്ടുവരുന്നത്. നാട്ടിലും വിദേശത്തുമുള്ള സിപിഐ എം അനുഭാവികളും അല്ലാത്തവരുമായ മുഴുവൻ മലയാളികൾക്കും നിർദേശങ്ങൾ സമർപ്പിക്കാം.
യുവാക്കൾ, വിദ്യാർഥികൾ, യുവതികൾ, ട്രാൻസ് ജൻഡേഴ്സ്, തൊഴിലാളികൾ തുടങ്ങി എല്ലാ മേഖലയിലെ ജനങ്ങളെയും കേൾക്കും. പ്രത്യേകിച്ച് പുതുതലമുറയെ കേൾക്കണം എന്നാണ് പാർട്ടിയുടെ പുതിയ നിലപാടെന്ന് സെക്രട്ടറി പറയുന്നത് പുതിയൊരു മാറ്റത്തിന്റെ തുടക്കമായി കാണാം. ‘പുതുവഴികൾ’ എന്ന പേരിൽ ആരംഭിച്ച ഇമെയിൽ, വാട്ട്സാപ്പ്, വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴി നിർദേശങ്ങൾ സമർപ്പിക്കാം. ഈ നിർദേശങ്ങൾ കൂടി പരിഗണിച്ചാവും സിപിഐ എം ഭാവി പ്രവർത്തനങ്ങൾക്കുള്ള കർമപദ്ധതി തയ്യാറാക്കുക പാർടി സംഘടനാപരമായി കൂടുതൽ കരുത്താർജ്ജിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുക.




