ആലപ്പുഴ: പിണറായി വിജയൻ മുഖ്യമന്ത്രി ആയിരുന്നകാലത്ത് നടന്ന നവകേരള യാത്രയിൽ കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട കേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗണ്മാൻ അനിൽ കല്ലിയൂർ ഉൾപ്പെടെയുള്ള സുരക്ഷാ ജീവനക്കാർ ഇന്ന് എസ്ഐടിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി.
ഗണ്മാൻ അനിൽ കല്ലിയൂർ, സുരക്ഷാ ജീവനക്കാർ എസ്. സന്ദീപ്, ആർ. അരുണ്‍, വി.വി. വിപിൻ, വി.കെ. ഷൈജു എന്നിവരാണ് ചോദ്യം ചെയ്യലിന് ഹാജരായിരിക്കുന്നത്. ഓരോരുത്തരെയും ഒറ്റയ്ക്ക് ചോദ്യം ചെയ്യുകയാണെന്ന് എസ്ഐടി അറിയിച്ചു. ഇതിനായി പ്രത്യേക ചോദ്യാവലിയും തയ്യാറാക്കിയിട്ടുണ്ട്.
ഇന്ന് രാവിലെയോടെയാണ് പ്രതികൾ ഹാജരായത്. കേസിന്റെ പശ്ചാത്തലത്തിൽ കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ആലപ്പുഴ ക്രൈം ബ്രാഞ്ച് ഓഫീസിന് മുന്നിൽ കൂടുതല്‍ പൊലീസ് സംഘം, സായുധ സേന എന്നിവയെ വിന്യസിച്ചിട്ടുണ്ട്. ജൂൺ 9ന് ആലപ്പുഴ സെഷൻസ് കോടതി അഞ്ചു പ്രതികൾക്കും മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പ്രോസിക്യൂഷൻ തെളിവ് ശേഖരിക്കേണ്ടതിനായാണ് പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്, സാക്ഷികളെ സ്വാധീനിക്കുമെന്ന വാദം കോടതി തള്ളി. പിന്നീട് പുതിയ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിരുന്നു. നവകേരള യാത്രയ്ക്കിടെ നടന്ന മർദ്ദനത്തിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.





