മുംബൈ: ഫുട്ബോള് ലോകകപ്പ് ആവേശങ്ങൾ തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ആരാധകർക്ക് ഇരുട്ടടിയായി സബ്സക്രിഷൻ പ്ലാനിൽ മാറ്റം വരുത്തി സീ. മുമ്പ് പ്രഖ്യാപിച്ചിരുന്ന 3 മാസത്തേക്കുള്ള 799 രൂപയുടെ പ്ലാനിൽ (പരസ്യങ്ങളോടെ) മൂന്ന് ഡിവൈസുകളിൽ വരെ മത്സരങ്ങൾ കാണാനാവുമായിരുന്നു. എന്നാൽ പുതുക്കിയ തീരുമാനപ്രകാരം ഇത് ഒരു ഡിവൈസിലേക്കാണ് ചുരുക്കിയിരിക്കുന്നത്.
അതുപോലെ 1699 രൂപയുടെ വാർഷിക പ്രീമിയം പ്ലാനിൽ (പരസ്യങ്ങളില്ലാതെ) നാല് ഡിവൈസുകളിൽ കാണാനാവുമെന്നിരുന്ന സൗകര്യം ഇപ്പോൾ രണ്ട് ഡിവൈസുകളായി കുറച്ചിട്ടുണ്ട്. ഈ മാറ്റം ലോകകപ്പ് കാണാൻ കൂടുതൽ ചെലവ് വരുത്തുമെന്ന ആശങ്ക ആരാധകർ പ്രകടിപ്പിക്കുന്നു.
ഇന്ത്യയിൽ ലോകകപ്പ് സംപ്രേഷണാവകാശം ഇല്ലാതായിരിക്കാമെന്ന ആശങ്കകൾക്കിടെയാണ് ZEE നെറ്റ്വർക്ക് ഫിഫയുമായി കരാറിലൂടെ 2034 വരെ 38 ടൂർണമെന്റുകളുടെ അവകാശം സ്വന്തമാക്കിയത്. ഇതിനായി നാല് പുതിയ സ്പോർട്സ് ചാനലുകളും ആരംഭിച്ചിരുന്നു. ഡിജിറ്റൽ സ്ട്രീമിംഗ് ZEE5 വഴിയാണ് ലഭ്യമാക്കുന്നത്.
അതേസമയം, ദൂരദർശൻ സ്പോർട്സ് (DD Sports) ലോകകപ്പിന്റെ ഉദ്ഘാടന മത്സരം, ക്വാർട്ടർ ഫൈനലുകൾ മുതൽ ഫൈനൽ വരെ സൗജന്യമായി സംപ്രേഷണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ചില മത്സരങ്ങൾ സൗജന്യമായി കാണാനുള്ള അവസരം ആരാധകർക്ക് ലഭിക്കും.






