കൊച്ചി: നടി അൻസിബ ഹസന് എതിരെ കടുത്ത നടപടിക്ക് അമ്മ സംഘടന. സംഘടനയെക്കുറിച്ച് മാധ്യമങ്ങൾക്ക് നൽകിയ പരസ്യ പ്രസ്താവനകൾ വഴി സംഘടനയുടെ പ്രതിച്ഛായക്ക് ദോഷമുണ്ടാക്കിയെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് അൻസിബയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഈ മാസം 17-നകം വ്യക്തമായ മറുപടി നൽകണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മറുപടി തൃപ്തികരമല്ലെങ്കിൽ സംഘടനയിൽ നിന്ന് പുറത്താക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അമ്മയുടെ കുടുംബസംഗമ പരിപാടിയുടെ സ്പോൺസർഷിപ്പിനെ ചൊല്ലിയാണ് സംഘടനയ്ക്കുള്ളിൽ തർക്കം ഉടലെടുത്തത്. വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രം പരിപാടിയുടെ സ്പോൺസറായതിനെ അൻസിബ ഉൾപ്പെടെ ചില എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എതിർത്തിരുന്നു. തുടർന്ന് അൻസിബ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവെച്ചു.
ആദ്യം വ്യക്തിപരമായ കാരണങ്ങളാലും ജോലിത്തിരക്കുകളാലുമാണ് രാജിയെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് നടൻ ടിനി ടോമുമായുള്ള പ്രശ്നങ്ങളാണ് രാജിക്ക് കാരണമെന്ന് അൻസിബ വെളിപ്പെടുത്തി. ടിനി ടോം തന്നെ മതവാദിയെന്ന് ചിത്രീകരിച്ചുവെന്നും തെറ്റായ പ്രചാരണം നടത്തിയെന്നും അൻസിബ ആരോപിച്ചിരുന്നു.
അതേസമയം, സംഘടനയിൽ ഉണ്ടായ തർക്ക വിഷയങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചപ്പോൾ അൻസിബ ഹാജരായില്ലെന്നും, മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകി സംഘടനയുടെ പേര് മോശമാക്കിയെന്നുമാണ് അമ്മയുടെ നിലപാട്. സംഘടനയുടെ ചട്ടങ്ങൾ തുടർച്ചയായി ലംഘിച്ചുവെന്നാരോപിച്ചാണ് ഇപ്പോൾ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. അൻസിബ നൽകിയ പരാതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും സമർപ്പിച്ച പരാതിയും നിലവിൽ പരിഗണനയിലുണ്ട്. വിഷയത്തിൽ കൂടുതൽ നടപടികൾ അൻസിബയുടെ മറുപടിക്ക് ശേഷമാകും തീരുമാനിക്കുക.






