കൊച്ചി: സിനിമാ മേഖലയെ ബാധിക്കുന്ന പൈറസി, ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വെല്ലുവിളികൾ, റിവ്യൂ ബോംബിങ് തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൊച്ചിയിൽ നടന്ന ദക്ഷിണേന്ത്യൻ സിനിമാ നിർമ്മാതാക്കളുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സിനിമാ മേഖലയിലെ പ്രതിനിധികൾ അവരുടെ ആശങ്കകൾ യോഗത്തിൽ പങ്കുവെച്ചതായി മന്ത്രി അറിയിച്ചു. വിഷയങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ നിർമ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജപതിപ്പുകൾ, ഒടിടി പ്രതിസന്ധി, റിവ്യൂ ബോംബിങ് എന്നിവ സിനിമാ വ്യവസായത്തെ ഗുരുതരമായി ബാധിക്കുന്നതായി യോഗത്തിൽ ചർച്ചയായി. റിപ്പോർട്ട് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും ആഭ്യന്തര മന്ത്രാലയത്തിനും കൈമാറുമെന്നും മന്ത്രി പറഞ്ഞു.
പൈറസി ശൃംഖലകൾ അതീവ സങ്കീർണമാകുന്നുവെന്നും സാധാരണ സംശയിക്കാത്തവരും ഇതിൽ ഉൾപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ ശക്തമായ നിയമനടപടികൾ ആവശ്യമാണ്. ഇക്കാര്യം ആഭ്യന്തര മന്ത്രി അമിത് ഷായുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നിർമ്മാതാക്കൾ യോഗത്തിൽ ഉന്നയിച്ചു. സർട്ടിഫിക്കേഷൻ വൈകുന്നത് നിർമ്മാതാക്കൾക്ക് വലിയ നഷ്ടമുണ്ടാക്കുന്നതായും ഇത് പരിഹരിക്കേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കോവിഡ് കാലത്തോടൊപ്പം ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വളർച്ച സിനിമാ വ്യവസായത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നതായി അദ്ദേഹം പറഞ്ഞു. സിനിമാ മേഖലയിലെ എല്ലാ വിഭാഗങ്ങളുടെയും സഹകരണം ആവശ്യമാണെന്നും ശക്തമായ നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






