പാലക്കാട്: ഷൊർണൂരിൽ പുഴയിലെ ശക്തമായ ഒഴുക്കിൽപ്പെട്ട രണ്ട് കുട്ടികളെയും ഒരു വയോധികനെയും സാഹസികമായി രക്ഷപ്പെടുത്തി പുഴയോരത്ത് ഐസ്ക്രീം വിൽപ്പന നടത്തുന്ന നിഷാദ് ഷൊർണൂർ. തമിഴ്നാട് സ്വദേശികളായ മൂന്നുപേരാണ് അപകടത്തിൽപ്പെട്ടത്. നിഷാദിന്റെ സമയോചിത ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്.
ഇന്ന് രാവിലെ പത്തരയോടെയാണ് ഷൊർണൂർ റെയിൽവേ പാലത്തിന് താഴെ സംഭവം നടന്നത്. പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ ഒഴുക്കിൽപ്പെടുകയായിരുന്നു. കുട്ടികൾ അപകടത്തിൽപ്പെട്ടത് കണ്ട് രക്ഷിക്കാനായി പുഴയിലിറങ്ങിയ വയോധികന് കുട്ടികളെ കരയ്ക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും പിന്നീട് അദ്ദേഹം തന്നെ വെള്ളത്തിൽ അകപ്പെട്ടു.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പുഴയിലേക്ക് ചാടിയ നിഷാദ് വയോധികനെ സുരക്ഷിതമായി കരയ്ക്കെത്തിച്ചു. കുട്ടികളെ രക്ഷപ്പെടുത്തിയതിന് ശേഷമാണ് വയോധികൻ വെള്ളത്തിൽപ്പെട്ടതെന്നും ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെന്നും നിഷാദ് പറഞ്ഞു.
സംഭവവിവരം ലഭിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് സംഘവും സ്ഥലത്തെത്തി. ഫയർഫോഴ്‌സിന്റെ സിവിൽ ഡിഫൻസ് അംഗം കൂടിയായ നിഷാദ് നടത്തിയ രക്ഷാപ്രവർത്തനത്തിന് നാട്ടുകാർ അഭിനന്ദനം അറിയിച്ചു.






