ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ കൃഷിയിടത്തെ ചൊല്ലിയുണ്ടായ തർക്കം വ്യാപക സംഘർഷത്തിലേക്ക് മാറി. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അയൽവാസികളായ ഇംതിയാസും വിനോദ് കുമാറും തമ്മിലുള്ള ജലസേചനവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണമായത്. ചെറിയ വാക്കേറ്റം പിന്നീട് ഏറ്റുമുട്ടലായി മാറുകയായിരുന്നു.
ഇംതിയാസും സംഘവും വിനോദിനെയും കുടുംബത്തെയും വീട്ടിൽ കയറി ആക്രമിച്ചതായി റിപ്പോർട്ടുണ്ട്. ഈ ആക്രമണത്തിലാണ് വിനോദ് കൊല്ലപ്പെട്ടത്. വിനോദിന്റെ മരണത്തിന് പിന്നാലെ പ്രദേശത്ത് വലിയ പ്രതിഷേധവും സംഘർഷവും ഉണ്ടായി. പ്രതികളെ ശിക്ഷിക്കണമെന്നും അവരുടെ വീടുകൾ തകർക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി. സാഹചര്യം വഷളായതോടെ സ്ഥലത്ത് കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചു. മണിക്കൂറുകൾ നീണ്ട സംഘർഷം പ്രദേശത്ത് ഭീതി സൃഷ്ടിച്ചു.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി സംഭവത്തിൽ നേരിട്ട് ഇടപെട്ടു. കൊലപാതകത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പ്രതികളുടെ വീട് ബുൾഡോസർ ഉപയോഗിച്ച് നീക്കം ചെയ്യാൻ മുഖ്യമന്ത്രി നിർദേശിച്ചതായും റിപ്പോർട്ടുണ്ട്. കൊല്ലപ്പെട്ട വിനോദ് ബിജെപി പ്രവർത്തകനായിരുന്നുവെന്നും വിവരം ലഭിച്ചു.






