ന്യൂഡൽഹി: ജന്തർ മന്തറിൽ നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കെതിരെ പ്രതികാര നടപടികളൊന്നും സ്വീകരിക്കില്ലെന്ന് ദില്ലി സർക്കാർ വ്യക്തമാക്കി. ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സന്തോഷ് ഡി. വൈദ്യ പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
ജൂലൈ 29 വൈകിട്ട് 6 മണിവരെയുള്ള കണക്കുകൾ പ്രകാരം പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ദില്ലി പൊലീസ് 13 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരെ ഇനി നിയമനടപടികളോ തുടർ അന്വേഷണങ്ങളോ ഉണ്ടാകില്ലെന്ന് സർക്കാർ അറിയിച്ചു.
ശൈലേന്ദ്ര മണി ത്രിപാഠി കേന്ദ്രസർക്കാരിനെതിരെ നൽകിയ ഹർജിയിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ തീരുമാനം. നിലവിൽ അറസ്റ്റിലായവരുടെയോ കസ്റ്റഡിയിലുള്ളവരുടെയോ കേസുകൾ അടിയന്തരമായി പുനഃപരിശോധിച്ച് അവരെ മോചിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
അതേസമയം, സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നതുപോലെ ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തികൾക്ക് ഈ ഇളവ് ബാധകമാകില്ല. വിഷയവുമായി ബന്ധപ്പെട്ട ഉത്തരവിന്റെ പകർപ്പ് ദില്ലി ചീഫ് സെക്രട്ടറി, പൊലീസ് കമ്മീഷണർ, ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷൻ ഡയറക്ടർ എന്നിവർക്ക് അടിയന്തര തുടർനടപടികൾക്കായി കൈമാറിയിട്ടുണ്ടെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.




